സംസ്ഥാനത്ത് ഇന്ന് ഒൻപതു പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആകെ 106 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പുറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാട് 2, എറണാകുളം 3, പത്തനംതിട്ട 2, ഇടുക്കി, കോഴിക്കോട് 1 വീതം എന്നിങ്ങനെയാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ദുബായിൽ നിന്നു വന്ന നാലു പേർക്കും ഫ്രാൻസ്, യുകെ എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെ പകർന്നതായും മുഖ്യമന്ത്രി. സ്ഥിതി ഗുരുതരമായി തുടരുന്നു. ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം.
കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പ്രതിരോധ നടപടികൾക്കായി സംസ്ഥാനത്തെ എല്ലാ ജില്ലകൾക്ക് 50 ലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. അതേസമയം കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 12 ആയി. രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൌൺ തുടരുകയാണ്. ഏപ്രിൽ 14 വരെയാണ് ലോക്ക് ഡൌൺ.