ശ്രീലങ്കയിലേക്ക് മാത്രമല്ല, സിംബാബ്‌വെയിലേക്കും ഇന്ത്യന്‍ ടീമില്ല ബിസിസിഐ ഇരു പരമ്പരകളും ഉപേക്ഷിച്ചു . ശ്രീലങ്കൻ പര്യടനം ഒഴിവാക്കിയതിന് പിന്നാലെ ഇന്ത്യയുടെ സിംബാബ്വെ പര്യടനവും ഉപേക്ഷിച്ച് ബി.സി.സി.ഐ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിംബാബ്വെയിലേക്ക് യാത്ര ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ ബി.സി.സി.ഐ ഗ്രൗണ്ടിൽ സുരക്ഷിതമായി പരിശീലനം ചെയ്യുന്നതിനുള്ള സാഹചര്യമുണ്ടായിട്ടു മാത്രമേ താരങ്ങൾക്ക് ക്യാമ്പുകൾ സംഘടിപ്പിക്കുകയുള്ളൂവെന്നും വ്യക്തമാക്കി.
മൂന്നു വീതം ഏകദിനങ്ങളും ട്വന്റി-20യുമടങ്ങിയ പരമ്പരയ്ക്കായി ജൂൺ 24-നാണ് ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്നത്. ഈ പരമ്പരയ്ക്കു ശേഷം ഓഗസ്റ്റ് 22-നായിരുന്നു സിംബാബ്വെ പര്യടനം നിശ്ചയിച്ചിരുന്നത്. മൂന്നു ഏകദിനങ്ങളായിരുന്നു സിംബാബ്വെ പര്യടനത്തിലുണ്ടായിരുന്നത്. എന്നാൽ താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഇതെല്ലാം ബി.സി.സി.ഐ ഒഴിവാക്കുകയായിരുന്നു.
അതേസമയം ഇന്ത്യൻ ടീം ഇതുവരെ പരിശീലനം പുനരാരംഭിച്ചിട്ടില്ല. ജൂലൈയ്ക്ക് മുമ്പ് പരിശീലത്തിന് ഇറങ്ങാനുള്ള സാധ്യതയും നിലവിലില്ല. കളിക്കാനിറങ്ങുന്നതിന് മുമ്പ് താരങ്ങൾക്ക് ആറാഴ്ച്ചത്തെ പരിശീലനം വേണ്ടി വരുമെന്നാണ് വിലയിരുത്തൽ.