ഐപിഎല്ലില്‍ ഇന്ന് കഴിഞ്ഞ സീസണിലെ ഫൈനലിന്‍്റെ തനിയാവര്‍ത്തനം. കഴിഞ്ഞ സീസണിലെ ഫൈനലില്‍ ഏറ്റുമുട്ടിയ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഈ സീസണില്‍ നേര്‍ക്കുനേര്‍ എത്തുമ്ബോള്‍ പോരാട്ടത്തിന് ഇരട്ടി ആവേശം. തങ്ങളെ തോല്‍പ്പിച്ച്‌ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിനോട് പകരം വീട്ടാനുറച്ച്‌ ഡല്‍ഹി ഇറങ്ങുമ്ബോള്‍ വീണ്ടുമൊരു ജയത്തിലൂടെ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാനാവും രോഹിതും സംഘവും ലക്ഷ്യമിടുന്നത്.

മികച്ച പ്രകടനങ്ങള്‍ നടത്തിയാണ് ഇരു ടീമുകളും ഈ മത്സരത്തിനിറങ്ങുന്നത്. പഞ്ചാബിന്‍്റെ കൂറ്റന്‍ സ്കോര്‍ ബാറ്റിംഗ് മികവിലാണ് ഡല്‍ഹി മറികടന്നതെങ്കില്‍ ബൗളിംഗ് മികവില്‍ ചെറിയ സ്കോര്‍ പ്രതിരോധിച്ച്‌ നിന്നാണ് മുംബൈ വിജയം സ്വന്തമാക്കിയത്. അത് കൊണ്ട് തന്നെ ഡല്‍ഹിയുടെ ബാറ്റിംഗ് നിരയും മുംബൈയുടെ ബൗളിംഗ് നിരയും തമ്മിലുള്ള പോരാട്ടത്തിനാണ് ഇന്ന് കളമൊരുങ്ങുന്നത്. –

ബൗളിംഗ് നിരയുടെ മികവിലാണ് മുംബൈ ഈ മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മുംബൈ വിജയം പിടിച്ചെടുത്തത് അവരുടെ ബൗളര്‍മാരുടെ കരുത്തിലാണ്. ലോകോത്തര ബാറ്റിംഗ് നിരയുണ്ടായിട്ടും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ മുംബൈക്കായിട്ടില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഡി കൊക്കും ചേര്‍ന്ന് മികച്ച തുടക്കം നല്‍കുന്നുണ്ടെങ്കിലും മധ്യനിരയില്‍ നിന്നും ഉറച്ച പിന്തുണ ലഭിക്കാത്തതിനാല്‍ വലിയ സ്കോര്‍ നേടാന്‍ ടീമിന് കഴിയുന്നില്ല. കീറോണ്‍ പൊള്ളാര്‍ഡ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും നിലവാരത്തിനൊത്ത് ഉയരാനയിട്ടില്ല. ഹാര്‍ദിക്കിനും ക്രുണാലിനും ബാറ്റിങ്ങില്‍ ഇനിയും താളം കണ്ടെത്താനായിട്ടില്ല.

മികച്ച ബാറ്റിങ് നിരയുള്ള ടീമുകളിലൊന്നാണ് ഡല്‍ഹി. അതിനാല്‍ ഡല്‍ഹിക്കെതിരെ മുംബൈ ബൗളര്‍മാര്‍ക്ക് പണികൂടും. എന്നാല്‍ ബുംറ, ബോള്‍ട്ട് പേസ് കൂട്ടുകെട്ട് മികച്ച ഫോമിലുള്ളത് ടീമിന് ആശ്വാസമാണ്. കൂടാതെ ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹറും മികച്ച രീതിയില്‍ പന്തെറിയുന്നു എന്നുള്ളത് മുംബൈ ബൗളിങ്ങിന്‍്റെ മൂര്‍ച്ച കൂട്ടുന്നു. ഏഴ് വിക്കറ്റുമായി താരം ലീഗില്‍ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ്.

മറുവശത്ത് ശിഖര്‍ ധവാനും പൃഥ്വി ഷായും ചേര്‍ന്ന് നല്‍കുന്ന തകര്‍പ്പന്‍ പ്രകടനങ്ങളുടെ മികവിലാണ് ഡല്‍ഹി കളി പിടിച്ചടക്കുന്നത്. വമ്ബന്‍ അടിക്കാരുടെ നീണ്ട നിരയുള്ള ഡല്‍ഹി ടീം മുംബൈ ബൗളര്‍മാരെ എങ്ങനെ നേരിടും എന്നത് കാണാം. മധ്യനിരയില്‍ ക്യാപ്റ്റന്‍ റിഷഭ് പന്ത് നടത്തുന്ന പ്രകടനവും കളിയുടെ ഗതി മാറ്റിമറിച്ചേക്കും.

പക്ഷെ അവരുടെ പ്രധാന ബൗളറായ കാഗിസോ റബാദ ഫോമിലേക്കുയരാത്തത് ഡല്‍ഹിക്ക് തലവേദനയാണ്. ക്വാറന്‍്റീന്‍ പൂര്‍ത്തിയാക്കി താരം കഴിഞ്ഞ മത്സരത്തിലാണ് ടീമിനൊപ്പം ചേര്‍ന്നത്. പക്ഷെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. ആര്‍ അശ്വിന്‍ സ്പിന്നില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടുന്നുണ്ടെങ്കിലും വിക്കറ്റ് വീഴ്ത്താനാവുന്നില്ല. ആവേശ് ഖാനും ക്രിസ് വോക്സും ഭേദപ്പെട്ട ബൗളിങ് കാഴ്ചവെക്കുന്നുണ്ട്. കോവിഡ് ഭേദമായ ആന്‍റിച്ച്‌ നോര്‍ക്യ മുംബൈക്കെതിരെ കളിക്കുമെന്നാണ് വിവരം.

നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈക്ക് തന്നെയാണ് ആധിപത്യം. 28 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 16 തവണയും ജയം മുംബൈക്കായിരുന്നു. 12 തവണയാണ് ഡല്‍ഹി വിജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here