കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെല്ലാം തീർന്ന് കായിക മത്സരങ്ങൾ പുനഃരാരംഭിക്കുമ്പോൾ, നിർബന്ധിത കൊറോണ വൈറസ് വാക്സിനേഷനെടുക്കാൻ സമ്മതിക്കില്ലെന്ന് ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്. ഇത്തരം വാക്സിനേഷനുകൾക്ക് താൻ വ്യക്തിപരമായി എതിരാണെന്ന് ജോക്കോവിച്ച് വ്യക്തമാക്കി. കളത്തിലേക്കു തിരിച്ചെത്താൻ കൊറോണ വൈറസ് വാക്സിനേഷൻ നിർബന്ധമാക്കില്ലെന്നാണ് പ്രതീക്ഷയെന്നും ജോക്കോവിച്ച് വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ടെന്നിസ് ടൂർണമെന്റുകളെല്ലാം ഈ വർഷം ജൂലൈ 13 വരെ നിർത്തിവച്ചിരിക്കുകയാണ്.
‘വ്യക്തിപരമായി എനിക്ക് വാക്സിനേഷനോട് താൽപര്യമില്ല. തുടർന്നും കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കില്ലെന്നാണ് പ്രതീക്ഷ’ – ജോക്കോവിച്ച് പറഞ്ഞു. സെർബിയയിലെ വിവിധ കായിക താരങ്ങളുമായുള്ള ഫെയ്സ്ബുക് ലൈവ് ചാറ്റിലാണ് ജോക്കോവിച്ച് നിലപാട് വ്യക്തമാക്കിയത്.
ഈ വർഷം ടെന്നിസ് മത്സരങ്ങൾ പുനഃരാരംഭിക്കണമെങ്കിൽ കൊറോണ വൈറസ് വാക്സിനേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ലോക ഒന്നാം നമ്പർ താരം അമേലി മൗറിസ്മോ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. നിലവിൽ കൊറോണ വൈറസ് വാക്സിനേഷൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിനിടെയാണ് താൻ വാക്സിനേഷന് എതിരാണെന്ന ലോക ഒന്നാം നമ്പർ താരം കൂടിയായ ജോക്കോവിച്ചിന്റെ പ്രഖ്യാപനം.