മുംബൈ: ഫോട്ടോഗ്രാഫർമാരും കാമറാമാന്മാരുമുൾപ്പെടെ നഗരത്തിലെ 53 മാധ്യമ പ്രവർത്തകർക്ക് കോവിഡ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിർദേശ പ്രകാരം മാധ്യമപ്രവർത്തകർക്കുവേണ്ടി നഗരസഭ നടത്തിയ പ്രത്യേക പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിലായി നടത്തിയ പ്രത്യേക ക്യാമ്പിലായിരുന്നു പരിശോധന. 171 പേരാണ് പരിശോധനക്ക് എത്തിയത്. ഇനിയും ഫലം പുറത്തുവരാനുണ്ട്.
ചാനലുകളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരും പത്ര ഫോേട്ടാഗ്രാഫർമാരുമാണ് കോവിഡ്് ബാധിതരിൽ ഏറെയും. നേരത്തെ രണ്ട് ചാനലുകളിൽ പ്രവർത്തിക്കുന്ന അഞ്ച് മാധ്യമ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ രോഗലക്ഷണങ്ങൾ പ്രകടമല്ല. രോഗബാധിതരെ മാറ്റിപ്പാർപ്പിക്കാൻ സംവിധാനം കണ്ടെത്തുംവരെ അവരവരുടെ വീടുകളിൽതന്നെ ഏകാന്തവാസത്തിലാക്കിയിരിക്കുകയാണ്. ഇവരുമായി സമ്പർക്കത്തിലായിരുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിനിടയിൽ, ചേരിപ്രദേശമായ ധാരാവിയിൽ 30 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലെ രോഗികളുടെ എണ്ണം 168 ആയി. 11 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്.