പ്രധാന യാത്രാമാര്‍ഗമായി മാറിക്കൊണ്ടിരിക്കുന്ന ഇ- സ്കൂട്ടറുകള്‍ക്കും മൊപെഡുകള്‍ക്കുമായി ദുബായ് നിയമ നിർമ്മാണം നടത്താനൊരുങ്ങുന്നു. ഇതിനായി ദുബൈ പൊലീസും ആര്‍.ടി.എയും ചര്‍ച്ചകള്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആര്‍.ടി.എയുടെ നേതൃത്വത്തില്‍ അഞ്ച് സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഇ- സ്കൂട്ടറുകള് വിജയകരമാണെന്ന വിലയിരുത്തലിെന്റ അടിസ്ഥാനത്തിലാണ് കര്‍ശന നിയമങ്ങളോടെ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ജുമൈറ ലേക്ക് ടവേഴ്സ്, മുഹമ്മദ് ബിന്‍ റാശിദ് ബൊലേവാദ്, ഇന്‍റര്‍നെറ്റ്സിറ്റി, അല്‍ റിഗ്ഗ, മുറഖബാദ്, ഡിസംബര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ അനുവദിക്കപ്പെട്ട പാതകളിലാണ് ഇപ്പോള്‍ ആര്‍.ടി.എയുടെ ഇ-സ്കൂട്ടറുകള് സര്‍വീസ് നടത്തുന്നത്. സമയത്തിെന്റ അടിസ്ഥാനത്തില്‍ നിശ്ചിത തുക നല്‍കി ഇവ ഉപയോഗിക്കാന്‍ കഴിയും. 800 ഇ-സ്കൂട്ടറാണ് ഇറക്കിയിരിക്കുന്നത്. 82 ശതമാനവും തൃപ്തികരമാണെന്നാണ് വിലയിരുത്തല്‍. ലണ്ടന്‍, പാരീസ്, ന്യൂയോര്‍ക്ക്, ബെര്‍ലിന്‍, സിംഗപൂര്‍ തുടങ്ങി ഇ സ്കൂട്ടര്‍ ഉപയോഗിക്കുന്ന വിദേശ നഗരങ്ങളിലെ മാതൃകകള്‍ പരിശോധിച്ച ശേഷമായിരിക്കും നിയമനിര്‍മാണം കൊണ്ടുവരുക. ഈവര്‍ഷം ഒക്ടോബറില്‍ പരീക്ഷണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഉപഭോക്താവ്, ഇ-സ്കൂട്ടര്‍, റോഡ്, വാണിജ്യ സാധ്യത എന്നീ നാല് കാര്യങ്ങള്‍ വിലയിരുത്തിയാവും തുടര്‍പദ്ധതികള്‍ ആവിഷ്കരിക്കുക.