ചൈനയിൽ കോവിഡ് ഭേദമായവർക്ക് പിന്നീട് വീണ്ടും രോഗം വരുന്നു. കോവിഡ് മാറിയതായി പരിശോധനാ ഫലം ലഭിച്ച നിരവധി പേർക്കാണ് 60 മുതൽ 70 ദിവസങ്ങൾ വരെ കഴിഞ്ഞ ശേഷം വീണ്ടും കോവിഡ് പോസിറ്റീവ് ഫലം ലഭിക്കുന്നത്.
ഇങ്ങനെ രണ്ടാമത് കോവിഡ് ബാധിച്ചവരുടെ കണക്ക് ചൈന പുറത്തുവിട്ടിട്ടില്ല. അതേസമയം, ഡസൻകണക്കിന് ആളുകൾക്ക് എന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാമത് കോവിഡ് ബാധിച്ചവരിൽ ഭൂരിപക്ഷത്തിനും പ്രകടമായ ലക്ഷണങ്ങൾ ഒന്നും ഇല്ല. ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് രോഗം മൂർച്ഛിക്കുന്നത്.
കോവിഡ് വൈറസിന് മനുഷ്യശരീരത്തിൽ 14 ദിവസമാണ് നിൽക്കാനാകുക എന്ന ധാരണയാണ് ആഗോള തലത്തിൽ തന്നെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്രയിക്കുന്നത്. എന്നാൽ, ദക്ഷിണ കൊറിയയിലെയും ഇറ്റലിയിലെയുമെല്ലാം ആരോഗ്യ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നത് ഒരു മാസം വരെ കോവിഡ് വൈറസിന്റെ സാന്നിധ്യം രോഗിയിൽ തുടരുന്നുണ്ടെന്നാണ്.
കോവിഡ് വൈറസ് സംബന്ധിച്ച് ഏറെ കാര്യങ്ങൾ ഇനിയും വ്യക്തമാകാനുണ്ടെന്നാണ് വിവിധ അനുഭവങ്ങൾ തെളിയിക്കുന്നത്. 2003ലെ സാർസ് രോഗപകർച്ചയുടെ കാലത്തും ഇത്രയധികം അനിശ്ചിതത്വങ്ങൾ മുമ്പിലുണ്ടായിരുന്നെന്ന് വുഹാനിലെ യോങ്നാൻ ആശുപത്രി അധികൃതർ പറയുന്നു. കോവിഡിനെ കുറിച്ച് അറിഞ്ഞതിൽ അധികം അറിയാനുണ്ടെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.