2022 ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ ഖത്തർ ഫൗണ്ടേഷനിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിന്റെ നിർമാണ ജോലികളെല്ലാം പൂർത്തിയായതായി ഖത്തർ ഫൗണ്ടേഷനും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും പ്രഖ്യാപിച്ചു.ഇതോടെ 2022ലെ ഫിഫ ലോകകപ്പിന് നിർമാണം പൂർത്തിയാകുന്ന മൂന്നാമത് സ്റ്റേഡിയമാകും എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം. 2017ൽ ലോകകപ്പിനുള്ള ആദ്യ സ്റ്റേഡിയമായി ഖലീഫ രാജ്യാന്തര സ്റ്റേഡിയവും രണ്ടാമതായി 2019ൽ അൽ വക്റയിലെ അൽ ജനൂബ് സ്റ്റേഡിയവും നിർമാണം പൂർത്തിയാക്കുകയും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തിരുന്നു.

കോവിഡ്–19 മഹാമാരിക്കാലത്തും ലോകകപ്പ് സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച മുൻനിര തൊഴിലാളികളുടെ സംഭാവനകളെ ആദരിച്ച് കൊണ്ട് ജൂൺ 15ന് സ്റ്റേഡിയം പൂർത്തിയായതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. കോവിഡ്–19 ശേഷമുള്ള കായികലോകത്തിന്റെ ഭാവി, മാനസികാരോഗ്യം, ആരാധകരുടെ അനുഭവം എന്നിവ പ്രമേയമാക്കി പ്രത്യേക പരിപാടിയും ഉദ്ഘാടനദിവസം സംഘടിപ്പിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറിയും ഖത്തർ ഫൗണ്ടേഷനും അറിയിച്ചു.

മരുഭൂമിയിലെ വജ്രമെന്നറിയപ്പെടുന്ന എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം കഴിഞ്ഞ വർഷം ഫിഫ ക്ലബ് ലോകകപ്പിനോടനുബന്ധിച്ച് ഉദ്ഘാടനം തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു. 40,000 ഇരിപ്പിടങ്ങളാണ് സ്റ്റേഡിയത്തിെൻറ ശേഷി. ഫിയ ഫെൻവിക് ഇറിബാറൻ ആർക്കിടെക്റ്റ്സ് ആണ് സ്റ്റേഡിയം രൂപകൽപന ചെയ്തിരിക്കുന്നത്.

നേരത്തെ, ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് നൽകുന്ന റിപ്പോർട്ട് പ്രകാരമുള്ള ആഗോള സുസ്ഥിരതാ വിലയിരുത്തൽ സംവിധാന (ജി.എസ്.എ.എസ്) ത്തിന്റെ പഞ്ചനക്ഷത്ര പദവി സ്റ്റേഡിയത്തെ തേടിയെത്തിയിരുന്നു.

പഞ്ചനക്ഷത്ര പദവി നേടുന്ന ആദ്യ ലോകകപ്പ് സ്റ്റേഡിയവും കൂടിയാണ് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം. ദോഹ നഗരത്തിൽ നിന്ന് ഏഴു കിലോമീറ്റർ മാത്രം അകലെയുള്ള സ്റ്റേഡിയത്തിലേക്ക് റോഡ് മാർഗമോ ദോഹ മെേട്രാ ഗ്രീൻ ലൈൻ വഴിയോ എത്തിച്ചേരാം. പുറമേ, ട്രാം സർവീസും സൈക്കിൾ പാതയും സജ്ജമാക്കുന്നുണ്ട്. തദ്ദേശീയ സാങ്കേതികവിദ്യയിലൂടെ രൂപപ്പെടുത്തിയ ശീതീകരണ സംവിധാനവും സ്റ്റേഡിയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ സമീപത്ത് തന്നെ പരിശീലന പിച്ചുകളും ഗോൾഫ് കോഴ്സ്, റീട്ടെയിൽ ഔട്ട്ലൈറ്റുകൾ എന്നിവയും തയ്യാറായിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here