കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ എത്തിയ ബലിപെരുന്നാളും അകലം പാലിച്ച് ആഘോഷിക്കാനുള്ള ഒരുക്കത്തിൽ പ്രവാസി കുടുംബങ്ങൾ. വെള്ളിയാഴ്ചയും ബലിപെരുന്നാളും ഒന്നിച്ചുവന്നതിന്റെ സവിശേഷതയുമുണ്ട് ഇത്തവണ. യുഎഇയിലെ ചില പള്ളികൾ പ്രാർഥനയ്ക്കു തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും പെരുന്നാൾ നമസ്കാരമോ ജുമുഅയോ ഉണ്ടാകില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ വീടുകളിൽ തന്നെയാണ് പെരുന്നാൾ നമസ്കാരം നിർവഹിക്കേണ്ടതെന്നു അധികൃതർ അറിയിച്ചു.
പെരുന്നാൾ ആഘോഷവും ആശംസയും കുടുംബ സന്ദർശനവുമെല്ലാം വെർച്വലാക്കി ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാമെന്നും ആഘോഷത്തിനിടയിൽ ആരോഗ്യ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്നും ഓർമിപ്പിച്ചു. ആണ്ടിലൊരിക്കൽ എത്തുന്ന ആഘോഷം പരിമിതമായെങ്കിലും ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി കുടുംബങ്ങൾ. കോവിഡ് ജാഗ്രതയിൽ വീട്ടിലെ അംഗങ്ങൾ മാത്രമായുള്ള പെരുന്നാൾ ആയതിനാൽ അത്യാവശ്യ വിഭവങ്ങളിൽ ഒതുക്കാനാണ് വീട്ടമ്മമാരുടെ തീരുമാനം. എന്നാൽ പുതുവസ്ത്രത്തിന്റെ കാര്യത്തിൽ കുട്ടിപ്പട്ടാളങ്ങൾക്ക് ഇത്തവണയും വിട്ടുവീഴ്ചയില്ല.