റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഇന്ന് അഞ്ചുപേർ മരിച്ചു. മൂന്ന് വിദേശി പൗരന്മാരും രണ്ട് സൗദി പൗരന്മാരുമാണ് മരിച്ചത്. രണ്ട് വിദേശികളും സ്വദേശിയും മദീനയിലും മറ്റൊരു വിദേശി ദമ്മാമിലും ഒരു സ്വദേശി ഖമീസ് മുശൈത്തിലുമാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 21 ആയി. പുതുതായി 64 പേർ സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 328 ആയി ഉയർന്നു. 165 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചതായും രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1885 ആയി ഉയർന്നതായും സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി വാർത്താസേമ്മളനത്തിൽ അറിയിച്ചു.
രോഗമുക്തരൊഴികെ ബാക്കിയുള്ളവർ ചികിത്സയിൽ തുടരുകയാണ്. 30 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലും. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ പേർ മക്കയിലാണ്, 48 പേർ. മദീനയിൽ 46ഉം ജിദ്ദയിൽ 30ഉം ഖഫ്ജിയിൽ ഒമ്പതും റിയാദിൽ ഏഴും ഖമീസ് മുശൈത്തിൽ ആറും ഖത്വീഫിൽ അഞ്ചും ദഹ്റാനിലും ദമ്മാമിലും നാലുവീതവും അബ്ഹയിൽ രണ്ടും അൽഖോബാർ, റാസതനൂറ, അഹദ് റഫീദ, ബിഷ എന്നിവിടങ്ങിൽ ഒരോന്ന് വീതവും കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്ന് സൗദിയിൽ തിരിച്ചെത്തിയതും ബാക്കിയുള്ളവർക്ക് നേരത്തെ രോഗം ബാധിച്ചവരിൽ നിന്ന് പകർന്നതുമാണ്.