കോവിഡ് പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ വന്ദേ ഭാരത് മിഷനിൽ ഈ ആഴ്ച സൗദിയിൽ നിന്ന് ആറു വിമാനങ്ങളാണ് പുറപ്പെടുന്നത്. ആദ്യ സർവിസ് ചൊവ്വാഴ്ചയാണ്. റിയാദിൽനിന്ന് കോഴിക്കോട്ടേക്കാണ് അത്. 145 ഓളം യാത്രക്കാരെയാണ് കൊണ്ടുപോവുക. അതിലേക്കുള്ള യാത്രക്കാരുടെ ലിസ്റ്റ് ഇന്ത്യൻ എംബസി എയർ ഇന്ത്യക്ക് കൈമാറി. യാത്രക്കാരെല്ലാം ടിക്കറ്റ് കൈപ്പറ്റി.
ചൊവ്വാഴ്ച ഉച്ചക്ക് 12.45ന് വിമാനം റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെടും. രാത്രി എേട്ടാടെ കരിപ്പൂരിലെത്തും. ഇതേ ദിവസം തന്നെ ദമ്മാമിൽനിന്നും കൊച്ചിയിലേക്കും സർവിസുണ്ട്. ബുധനാഴ്ച റിയാദിൽനിന്ന് കണ്ണൂരിലേക്കാണ് രണ്ടാമത്തെ വിമാനം. അതിലും 145ഒാളം യാത്രക്കാരെയാണ് കൊണ്ടുപോവുക. റിയാദിൽനിന്ന് പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലേക്കുമുള്ള ടിക്കറ്റുകൾ എംബസി നൽകിയ ലിസ്റ്റ് പ്രകാരം ശനി, ഞായർ ദിവസങ്ങളിൽ വിതരണം ചെയ്തുകഴിഞ്ഞതായി എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു.
കണ്ണൂർ വിമാനം ബുധനാഴ്ച ഉച്ചക്ക് 12.45ന് പുറപ്പെട്ട് രാത്രി എട്ടിന് നാട്ടിലിറങ്ങും. അന്നുതന്നെ ദമ്മാമിൽനിന്ന് ബംഗളൂരു വഴി ഹൈദരാബാദിലേക്കും ജിദ്ദയിൽ നിന്ന് വിജയവാഡ വഴി ഹൈദരാബാദിലേക്കും സർവിസുണ്ട്. ശനിയാഴ്ചയാണ് ഇൗയാഴ്ചയിലെ അവസാന വിമാനം. അത് റിയാദിൽ ന്ന് ഹൈദരാബാദ് വഴി വിജയവാഡയിലേക്കാണ്. മിഷൻ ആരംഭിച്ച ശേഷമുള്ള സൗദിയിലെ രണ്ടാമത്തെ ആഴ്ചയിൽ ജിദ്ദയിൽനിന്ന് കേരളത്തിലേക്ക് വിമാനമില്ലാത്തത് വലിയ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ മലയാളികളുള്ള സൗദിയുടെ പടിഞ്ഞാറൻ മേഖലയോടുള്ള അവഗണനയിൽ പ്രതിഷേധം പുകയുന്നുണ്ട്. സൗദിയിൽനിന്ന് മൊത്തത്തിൽതന്നെ ഇന്ത്യയിലേക്ക് സർവിസുകൾ വളരെ കുറവാണെന്നാണ് ഉയരുന്ന ആക്ഷേപം. 60,000 പേരാണ് തിരിച്ചുപോക്കിനുവേണ്ടി എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. ആദ്യ ആഴ്ചയിൽ ആയിരത്തോളം ആളുകളെ കൊണ്ടുപോകും എന്ന് അംബാസഡർ വാർത്തസമ്മേളനത്തിൽ പറഞ്ഞുവെങ്കിലും എണ്ണൂറിൽ താഴെ ആളുകൾക്ക് മാത്രമേ യാത്ര ചെയ്യാനായുള്ളൂ. വരുന്ന വിമാനങ്ങളിലെ സീറ്റ് പരിമിതിയാണ് കാരണം. ജംബോ വിമാനങ്ങളായിരുന്നെങ്കിൽ ഇതിനകം കൂടുതൽ ആളുകൾക്ക് യാത്ര ചെയ്യാനാവുമായിരുന്നു.