ഒരുമാസത്തോളം സമ്പൂർണ നിയന്ത്രണത്തെ തുടർന്ന് അടഞ്ഞുകിടന്ന ദുബായിലെ പരമ്പരാഗത വ്യവസായ കേന്ദ്രമായ ഗോൾഡ് സൂക്ക് വിണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു. കോവിഡ് -19 വ്യാപനം ചെറുക്കുന്നതിന് ദുരന്തനിവാരണ മാനേജ്മെൻറ് സുപ്രീം സമിതിയുടെ കർശനമായ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സൂക്ക് വീണ്ടും പ്രവർത്തനനിരതമാകുന്നതെന്ന് ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ് (ഡി.ജി.ജെ.ജി) അറിയിച്ചു. പുതിയ നിർദേശമനുസരിച്ച് രാവിലെ 11 മുതൽ രാത്രി ഒമ്പതുവരെ ചില്ലറ വിൽപനശാലകൾ പ്രവർത്തിക്കും. സൂക്കിലെ മൊത്തവ്യാപാര കേന്ദ്രങ്ങൾ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയുള്ള സമയങ്ങളിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. കർശനമായ ആരോഗ്യ, സുരക്ഷ മാർഗനിർദേശങ്ങൾക്കുള്ളിൽ ദുബൈ ഡിപ്പാർട്ട്മെൻറ് ഓഫ് ഇക്കണോമിക് ഡെവലപ്മെൻസിെൻറ നിയന്ത്രണ പ്രോട്ടോകോളും ഉറപ്പാക്കിയിട്ടുണ്ട്.
സൂക്ക് തുറക്കുന്നതിന് മുന്നോടിയായി, ദുബൈയിലെ അൽ റാസ് മേഖലയിലെ നാഇഫ്, ദേര ഗോൾഡ് സൂക്ക്, വ്യക്തിഗത സ്റ്റോറുകൾ എന്നിവിടങ്ങളിൽ സമ്പൂർണ അണുമുക്തമാക്കൽ യജ്ഞം സംഘിടിപ്പിച്ചു. ‘ഞങ്ങളെ ഈ ഘട്ടത്തിലെത്തിക്കാൻ അശ്രാന്തമായി പരിശ്രമിച്ച രാജ്യത്തെ ഭരണാധികാരികൾ, സർക്കാർ സ്ഥാപനങ്ങൾ, ദുബൈ പൊലീസ്, സി.ഐ.ഡി തുടങ്ങി എല്ലാവരോടും നന്ദി അറിയിക്കുന്നു. കോവിഡ് -19 നിയന്ത്രണം ലഘൂകരിച്ചത് സമ്പദ്വ്യവസ്ഥ സുരക്ഷിതമാക്കുന്നതിനുള്ള നല്ല നടപടിയാണെന്ന് ഡി.ജി.ജെ.ജി ചെയർമാൻ തൗഹീദ് അബ്ദുല്ല പറഞ്ഞു.