അനുമതിയില്ലാതെ ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് ഹജ്ജ് സുരക്ഷാ സേനയുടെ മേജര്‍ ജനറല്‍ സായിദ് അല്‍ തുയാന്‍ പറഞ്ഞു. രണ്ടാഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കൂടുതല്‍ ആരോഗ്യ സുരക്ഷാക്രമീകരണങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്.
ഈ വര്‍ഷം ഹജ്ജ് ടൂര്‍ ഗൈഡുകളോ അവരുടെ ഓഫീസുകളോ പ്രവര്‍ത്തിക്കില്ല. മക്കയിലെ സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങള്‍ എല്ലാവരെയും നിരീക്ഷിക്കുകയും അനുമതി ഇല്ലാതെ ഹജ്ജ് സൈറ്റുകളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന ആരെയും തടയുകയും ചെയ്യും. ഇതിനായി ചെക്ക്പോസ്റ്റുകള്‍ ഊര്‍ജ്ജിതമാക്കുമെന്നും മേജര്‍ ജനറല്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം 25 ദശലക്ഷം ആളുകള്‍ ഹജ്ജ് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ താമസിക്കുന്ന സ്വദേശികളും വിദേശികളും ആയ 10000 തീര്‍ഥാടകര്‍ക്ക് മാത്രമേ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ അനുമതിയുള്ളു. ഈ വര്‍ഷത്തെ തീര്‍ഥാടകരില്‍ 70 ശതമാനം പ്രവാസികളും 30 ശതമാനം സൗദി സ്വദേശികളും ആണ്. നിയമലംഘനം നടത്തുന്നവരില്‍ നിന്നും 10000 റിയാല്‍ വരെ പിഴ ഈടാക്കും. ആവര്‍ത്തിച്ചാല്‍ ഇരട്ടി പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.