കുവൈത്തിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരുടെ രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ ഞായറാഴ്ച വൻ തിരക്ക്. ഏപ്രിൽ 26 മുതൽ 30 വരെ എല്ലാ രാജ്യക്കാർക്കും എന്ന് അറിയിപ്പുണ്ടായതിനാൽ വിവിധ രാജ്യക്കാർ കൂട്ടമായെത്തി. നേരത്തേ ഫിലിപ്പീൻസ്, ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ് എന്നീ രാജ്യക്കാർക്ക് ഏപ്രിൽ ഒന്നുമുതൽ അഞ്ചുദിവസം വീതം അനുവദിച്ചിരുന്നു. ഇൗ രാജ്യങ്ങളിലെ അന്ന് രജിസ്റ്റർ ചെയ്യാത്തവർക്കും ഈ ഘട്ടത്തിൽ അവസരമുണ്ട്. രണ്ടായിരത്തോളം പേർ രജിസ്ട്രേഷൻ സാധ്യമാവാതെ മടങ്ങിയതായാണ് വിവരം. മഹബൂലയിലെ ലോക്ഡൗൺ പ്രദേശത്തുനിന്ന് വന്നവരും രജിസ്റ്റർ ചെയ്യാൻ കഴിയാത്തവരിൽ ഉണ്ട്.
വിമാന സർവിസ് ആരംഭിക്കുന്നതുവരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് താമസ സൗകര്യമൊരുക്കുന്നത്. രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടു വരെയാണ് പ്രവർത്തന സമയം.