റിയാദ് : സൗദിയിൽ 24 മണിക്കൂർ കർഫ്യൂവിൽ അയവ്. റമദാൻ പ്രമാണിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇളവ് പ്രഖ്യാപിച്ചത്. മക്ക മേഖലയിലും മറ്റു ചില ഭാഗങ്ങളിലുമൊഴികെ ബാക്കി എല്ലായിടങ്ങളിലും രാവിലെ ഒമ്പതിനും വൈകീട്ട് അഞ്ചിനും ഇടയിൽ പുറത്തിറങ്ങാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. കോവിഡ്-19 പ്രതിരോധ മുൻകരുതൽ നടപടികൾക്കായി രൂപവത്കരിച്ച സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച പുലർച്ചെയാണ് രാജാവ് ഇളവ് പ്രഖ്യാപിച്ചത്. ഞായറാഴ്ച മുതൽ മേയ് 13 (റമദാൻ 20) വരെയാണ് പകൽ ഒമ്പതു മുതൽ അഞ്ചു വരെ കർഫ്യൂ ഭാഗികമായി ഒഴിവാക്കിയത്.
മക്ക നഗരത്തിലും സമീപ ജില്ലകളിലും നേരത്തെയുള്ള മുഴുവൻ സമയ കർശന കർഫ്യൂ തുടരും. കർഫ്യൂ സമയത്ത് പ്രവർത്തിക്കാൻ മുമ്പ് അനുമതി നൽകിയിരുന്ന സ്ഥാപനങ്ങൾ കൂടാതെ കൂടുതൽ വാണിജ്യ, സാമ്പത്തിക സ്ഥാപനങ്ങൾക്കും ഇൗ മാസം 29 മുതൽ മേയ് 13 (റമദാൻ 20) വരെ കർഫ്യൂവിൽനിന്ന് നിബന്ധനകൾക്ക് വിധേയമായി ഒഴിവാക്കിയിട്ടുണ്ട്. മൊത്ത, ചില്ലറ വ്യാപാരസ്ഥാപനങ്ങൾക്കും വാണിജ്യ കേന്ദ്രങ്ങൾക്കുമാണ് (മാളുകൾ) പ്രവർത്തനാനുമതി. ഇതേ കാലയളവിൽ കോൺട്രാക്റ്റിങ് കമ്പനികൾക്കും ഫാക് ടറികൾക്കും സമയബന്ധിതമായി നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കാനും അനുവാദം നൽകിയിട്ടുണ്ട്.