തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ലോക്ക് ഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കുന്നവർ പകൽ 11 മണി മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ വെയിലേൽക്കുന്നത് ഒഴിവാക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കേണ്ടതാണ്.
മാർച്ച് 31 മുതൽ ഏപ്രിൽ 4 വരെ കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടും. ആലപ്പുഴ, കോട്ടയം ,തൃശ്ശൂർ ജില്ലകള്ളിൽ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
കോവിഡിനെ തുടർന്നുള്ള ലോക്ക് ഡൗൺ തുടരുന്നതിനാൽ പകൽ സമയത്ത് പുറത്ത് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, കമ്യൂണിറ്റി കിച്ചൺ പ്രവർത്തകർ തുടങ്ങിയവർ പ്രത്യേകം ജാഗ്രതയും കരുതലും പാലിക്കണം. ആവശ്യമായ വിശ്രമത്തോടെയും തണൽ ഉറപ്പു വരുത്തിയും മാത്രം ജോലിയിൽ ഏർപ്പെടുക. ധാരാളമായി ശുദ്ധജലം കുടിക്കുക. പൊതുജനങ്ങൾ ഇവരോട് സഹകരിക്കുക.