ശ്രീനഗർ: നിയന്ത്രണ രേഖയിൽ വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ നടത്തിയ ആക്രമണത്തിൽ കുട്ടിയുൾപ്പെടെ മൂന്നു ഗ്രാമീണർ കൊല്ലപ്പെട്ടു. ജമ്മു–കശ്മീർ കുപ്വാര ജില്ലയിൽ കേരൻ സെക്ടറിലുണ്ടായ ആക്രമണത്തിലാണ് കുട്ടിയും സ്ത്രീയുമടക്കം മൂന്നു പ്രദേശവാസികൾ മരിച്ചത്.
വൈകുന്നേരം അഞ്ചു മണിയോടെ വെടിവെപ്പ് ആരംഭിച്ചതായി കരസേന വക്താവ് ലഫ്റ്റനന്റ് കേണൽ രാജേഷ് കാലിയ പറഞ്ഞു. പ്രകോപനമില്ലാതെ, വെടിനിർത്തൽ കരാർ ലംഘിച്ച് ഗ്രാമീണരെ ലക്ഷ്യമിട്ടാണ് പാകിസ്താൻ സൈന്യം ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ചൗക്കിബാലിൽ നടന്ന ഷെല്ലാക്രമണത്തിൽ സ്ത്രീയടക്കം രണ്ടുപേരും ടിമുന വിൽഗാം ഗ്രാമത്തിൽ കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.