ഐ.പി.എല്ലിന് പിന്നാലെ ഇന്ത്യ – യു.എ.ഇ ക്രിക്കറ്റ് സഹകരണം കൂടുതൽ സജീവമാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ബി.സി.സി. ഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും (ഇ.സി.ബി) തമ്മിൽ ധാരണാ പത്രം ഒപ്പുവെച്ചതായി ദുബൈയിലുള്ള ബി.സി.സി. ഐ ജോയിൻറ് സെക്രട്ടറി ജയേഷ് ജോർജ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പ്രാഥമീക നടപടി മാത്രമാണിത്. മറ്റ് പരമ്പരകൾ ഇവിടെ നടത്തുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല.
ഷെഡ്യൂൾ പ്രകാരം ഇന്ത്യയുടെ അടുത്ത പരമ്പര ആസ്ട്രേലിയയിൽ വെച്ച് അവർക്കെതിരെയാണ്. ഒക്ടോബറിൽ നടക്കേണ്ട ടൂർണമെൻറിന്റെ തീയതി മാറ്റിവെച്ചിട്ടുണ്ട്. ആ പരമ്പരക്ക് ശേഷമായിരിക്കും തുടർപരമ്പരകളെ കുറിച്ച് ആലോചിക്കുക. പ്രത്യേക സാഹചര്യത്തിലാണ് െഎ.പി.എൽ യു.എ.ഇയിൽ നടത്താൻ തീരുമാനിച്ചത്. സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷമായിരിക്കും തുടർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ബി.സി.സി.െഎ പ്രസിഡൻറ് സൗരവ് ഗാംഗുലി, സെക്രട്ടറി ജെയ് ഷാ, ഇ.സി.ബി വൈസ് ചെയർമാൻ ഖാലിദ് അൽ സറൂനി എന്നിവർ പെങ്കടുത്ത പരിപാടിയിലാണ് ധാരണ പത്രം ഒപ്പുവെച്ചത്. ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് പ്രവർത്തിക്കാൻ രാജസ്ഥാൻ റോയൽസും തീരുമാനിച്ചിരുന്നു.