വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന് ശേഷം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ വീട്ടില്‍പ്പോയ ഇംഗ്ളണ്ട് പേസര്‍ ജോഫ്രെ ആര്‍ച്ചര്‍ വീണ്ടും വിവാദക്കുരുക്കില്‍. ഈ പ്രശ്നത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നുണ്ടായ വംശീയ അധിക്ഷേപം തന്നെ മാനസികമായി തകര്‍ത്തുകളഞ്ഞെന്നും ഇൗ അവസ്ഥയില്‍ 24ന് തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ കഴിയുമെന്ന് തോന്നുന്നുല്ലെന്നും ആര്‍ച്ചര്‍ പറഞ്ഞു.

സതാംപ്ടണില്‍ നടന്ന ഒന്നാം ടെസ്റ്റിന് ശേഷം ആര്‍ച്ചര്‍ ടീമിന്റെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. ഇതറിഞ്ഞയുടന്‍ ഇംഗ്ളീഷ് ക്രിക്കറ്റ് ബോര്‍ഡ് ബാക്കിയുള്ള രണ്ട് ടെസ്റ്റുകളില്‍ നിന്നും താരത്തെ വിലക്കി. പിന്നീട് താരവുമായി ചര്‍ച്ചനടത്തിയപ്പോള്‍ തനിക്ക് തെറ്റുപറ്റിയെന്ന് ആര്‍ച്ചര്‍ ഏറ്റുപറഞ്ഞ സാഹചര്യത്തില്‍ മാപ്പെഴുതി നല്‍കിയ ശേഷം മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ അനുമതി നല്‍കി.

കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനാഫലങ്ങളും നെഗറ്റീവായതോടെ മാഞ്ചസ്റ്ററിലെ മൂന്നാം ടെസ്റ്റിനുള്ള ടീമിനാെപ്പം ആര്‍ച്ചറും ചേരുമെന്നായിരുന്നു പ്രതീക്ഷ. അതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വംശീയമായി ഉയരുന്ന ആക്ഷേപങ്ങള്‍ സഹിക്കാനാവുന്നില്ലെന്ന പരാതിയുമായി ആര്‍ച്ചര്‍ എത്തിയത്. ഇത്രയ്ക്ക് ആക്ഷേപിക്കാനുള്ള കുറ്റങ്ങള്‍ ഒന്നും താന്‍ ചെയ്തിട്ടില്ലെന്ന് പറഞ്ഞ താരം ഇൗ മനോനിലയില്‍ തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവില്ലെന്നും തകര്‍ന്ന മനസോടെ ഗ്രൗണ്ടിലിറങ്ങാന്‍ വയ്യെന്നും വ്യക്തമാക്കി.

അമേരിക്കയിലെ ജോര്‍ജ് ഫ്ളോയ്ഡ് സംഭവത്തോടെ കളിക്കളങ്ങളിലെ വംശീയ ആക്ഷേപങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആദ്യ ടെസ്റ്റിന് മുമ്ബ് ഇംഗ്ളണ്ടിന്റെയും വിന്‍ഡീസിന്റെ താരങ്ങള്‍ അമ്ബയര്‍മാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ മുട്ടുകുത്തിയിരുന്ന് പ്രതിഷേധപ്രകടനവും നടത്തിയിരുന്നു. കഴിഞ്ഞ നവംബറില്‍ നടന്ന ന്യൂസിലാന്‍ഡ് പര്യടത്തിനിടെയും ആര്‍ച്ചര്‍ക്ക് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു.

ഇത്രയും എന്നെ ആക്ഷേപിക്കാനുള്ള ഒന്നും ചെയ്തിട്ടില്ല. ഇൗ മനോനിലയില്‍ കളിക്കാനിറങ്ങിയാല്‍ പതിവ് മികവ്കാണിക്കാനാവില്ലെന്ന് ഉറപ്പാണ്. പിന്നെ അതിനാകും തെറിവിളി. മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല – ആര്‍ച്ചര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here