കോവിഡ് പശ്ചാത്തലത്തിൽ പിഎസ്സിയുടെ നാനൂറിലധികം റാങ്ക് ലിസ്റ്റുകൾ കുടുങ്ങിക്കിടക്കുന്നു. സംസ്ഥാന ജില്ലാ തലത്തിലുള്ള നൂറിലധികം ലിസ്റ്റുകളുടെ കാലാവധി ജൂൺ 19 വരെ നീട്ടിയിട്ടുണ്ടെങ്കിലും പകുതിയോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുവർഷത്തിനകം കഴിയും. നിലവിലെ സാഹചര്യത്തിൽ നിയമനം മരവിച്ചതു കൂടി കണക്കിലെടുക്കുമ്പോൾ ലിസ്റ്റിലുള്ള ഭൂരിഭാഗം പേർക്കും ഇനി അവസരം ലഭിക്കില്ല എന്ന ആശങ്കയാണ്. തദ്ദേശസ്ഥാപന- നിയമസഭാ തിരഞ്ഞെടുപ്പുകൾ കൂടി നടക്കാനിരിക്കെ നിയമനങ്ങൾ വീണ്ടും തടസ്സപ്പെടാനാണ് സാധ്യത. നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഇതുവരെ നിയമനങ്ങൾ ഒന്നും നടന്നിട്ടുമില്ല.വിവിധ വകുപ്പുകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതും കുറവ് തന്നെ.
സംസ്ഥാനത്ത് നാനൂറിലധികവും ജില്ലാതലങ്ങളിൽ ഇരട്ടിയോളവും നിയമനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത് എന്നാണ് അറിയുന്നത്. ചെലവുചുരുക്കൽ ഭാഗമായി നിയമനങ്ങൾ ഒന്നുമില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയപ്പോഴും താൽക്കാലിക നിയമനങ്ങളും മാനദണ്ഡങ്ങളില്ലാതെ ആശ്രിതനിയമനങ്ങളും നടക്കുന്നുണ്ട്.