സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗിക്ക് പ്ലാസ്മ ചികിത്സ പരീക്ഷിച്ച് വിജയം കൈവരിച്ചിരിക്കുകയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ്. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഡല്‍ഹിയില്‍ നിന്നെത്തിയ 51 കാരനാണ് പ്ലാസ്മ തെറാപ്പിയിലൂടെ സുഖം പ്രാപിച്ചുവരുന്നതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചത്.
കൊവിഡ് ബാധിച്ച് ഗുരുതരമായ അവസ്ഥയിൽ എത്തിയ ഇദ്ദേഹത്തിന് രണ്ടുതവണയായി 400 മില്ലി ആന്റിബോഡി അടങ്ങിയ പ്ലാസ്മയാണ് നല്‍കിയത്. പ്ലാസ്മ നല്‍കിയ ശേഷം ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതി ഉണ്ടായതായാണ് ആശുപത്രി അധികൃതരുടെ അവകാശവാദം. രോഗിയുടെ ആരോഗ്യനിലയില്‍ വന്ന പുരോഗതി വലിയ ആത്മവിശ്വാസമാണ് സംസ്ഥാന ആരോഗ്യവകുപ്പിന് നല്‍കിയിരിക്കുന്നത്.