അമേരിക്കക്ക് പുറമെ ഇസ്രായേലിലും പോലീസിന്റെ വംശവെറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ശനിയാഴ്ച രാത്രി തെൽ അവീവിൽ നിരവധിപേർ അണിനിരന്ന പ്രതിഷേധ പ്രകടനം അരങ്ങേറി.
ജറുസലമിലും മിനിയപൊളിസിലും വംശീയത മനുഷ്യരെ കൊല്ലുന്നുവെന്ന പോസ്റ്ററുകളുമായാണ് ആളുകൾ പ്രകടനത്തിൽ പങ്കെടുത്തത്. ശനിയാഴ്ച രാവിലെ ജറുസലമിൽ ഫലസ്തീൻ പൗരനായ ഇയാദ് അൽ ഹല്ലാക്കിനെയും കഴിഞ്ഞ ദിവസം അമേരിക്കയിലെ മിനിയപൊളിസിൽ ജോർജ് ഫ്ലോയിഡിനെയും കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് പ്രകടനമെന്ന് ജറുസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ജറുസലമിൽ ഇസ്രായേൽ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയ ഇയാദ് അൽ ഹല്ലാക്ക്, അമേരിക്കയിൽ പൊലീസ് ശ്വാസംമുട്ടിച്ച് കൊന്ന ജോർജ് ഫ്ലോയിഡ്
വർണവെറിയുടെ പേരിൽ ആളുകളെ കൊല്ലുന്നത് നിർത്തണമെന്ന് വംശീയാതിക്രമത്തിനെതിരെ പ്രവൃത്തിക്കുന്ന സെൻറർ ഫോർ റേഷിസം വിക്ടിംസ് ഭാരവാഹികൾ ആവശ്യപ്പെട്ടു. ‘‘അറബികൾ, ഇത്യോപ്യക്കാർ, കറുത്ത വർഗക്കാർ എന്നിവരെ മുൻവിധിയോടെ വെടിവെച്ച് കൊല്ലുന്ന നയം അവസാനിപ്പിക്കണം. ഇസ്രായേലിലെ ന്യൂനപക്ഷങ്ങളെ പൊതുവിലും അറബ് വംശജരെ പ്രത്യേകിച്ചും പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സായുധ വിഭാഗവും ലക്ഷ്യമിടുന്നുണ്ട്” – സാന്റർ ആരോപിച്ചു.
നിരായുധനും ഭിന്നശേഷിക്കാരനുമായ ഇയാദ് അൽ ഹല്ലാക്കിനെ ഇസ്രായേൽ പൊലീസ് വളരെ അടുത്തുനിന്നാണ് വെടിവെച്ച് കൊന്നത്. 32 കാരനായ ഇദ്ദേഹം ഓൾഡ് സിറ്റിയിലെ സ്പെഷൽ സ്കൂളിൽ ജീവനക്കാരനായിരുന്നു. കിഴക്കൻ ജറുസലമിലെ ഓൾഡ് സിറ്റിയിൽവെച്ചാണ് കൊല്ലപ്പെട്ടത്. ഹല്ലാക്കിന്‍റെ കൈവശം തോക്ക് പോലുള്ള ആയുധം ഉണ്ടെന്നായിരുന്നു പൊലീസിന്റെ ആരോപണം. എന്നാൽ, ആയുധം കണ്ടെത്താനായില്ലെന്ന് പൊലീസ് വക്താവ് തന്നെ പിന്നീട് വെളിപ്പെടുത്തി.