ദോഹ: വിശുദ്ധ റമദാൻ പ്രമാണിച്ച് രാജ്യത്ത് 500ലധികം ഉൽപന്നങ്ങൾക്ക് വിലക്കിഴിവ് നിശ്ചയിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. ഖത്തറിലെ പ്രമുഖ മാളുകളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്നു. റമദാൻ അവസാനിക്കുന്നത് വരെ ഇത് തുടരും. റമദാനിൽ കുറഞ്ഞ നിരക്കിൽ പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ പൂർത്തീകരിക്കുകയെന്ന ഉദ്ദേശ്യത്തിൽ മന്ത്രാലയം കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയിരുന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്തവണയും. പുണ്യമാസത്തിൽ ഭക്ഷ്യ വിഭവങ്ങളുടെ ഉപഭോഗം വർധിക്കുന്നത് മുന്നിൽ കണ്ടാണ് നടപടി.
മാവ്, പഞ്ചസാര, അരി, പാസ്റ്റ, ചിക്കൻ, എണ്ണ, പാൽ തുടങ്ങി റമദാനിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള, ഉപയോഗം വർധിക്കുന്ന ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കളെല്ലാം ഈ പദ്ധതിക്ക് കീഴിൽ വരും. ഇത് സംബന്ധിച്ച് വിതരണക്കാരുമായി മന്ത്രാലയം ധാരണയായിട്ടുണ്ട്. വിലക്കിഴിവ് നൽകിയ ഉൽപന്നങ്ങളുടെ വില വിവരങ്ങളടങ്ങിയ പട്ടിക എല്ലാ പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളിലും മാളുകളിലും പതിച്ചിട്ടുണ്ട്. കൂടാതെ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴിയും ഉൽപന്നങ്ങളുടെ വില വിവരങ്ങൾ അറിയാം.