ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി റമദാൻ മാസത്തിലും എല്ലാ മുസ്ലീം പള്ളികളിലും നിലവിലുള്ള സ്ഥിതി തുടരാൻ തീരുമാനം. മുസ്ലീം സംഘടനാ നേതാക്കളുമായും മതപണ്ഡിതന്മാരുമായും നടത്തിയ ആശയവിനിമയത്തിലാണ് ഇക്കാര്യത്തിൽ ധാരണയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പള്ളികളിലെ തറാവീഹ്, ഇഫ്താർ, ജുമുഅ, അഞ്ച് നേരത്തെ ജമാഅത്ത് നമസ്കാരം, കഞ്ഞി വിതരണം പോലുള്ള ദാനധർമ്മങ്ങൾ തുടങ്ങിയവ വേണ്ടെന്ന് വയ്ക്കും. നിലവിലെ സാഹചര്യത്തിൽ അതാണ് നല്ലതെന്ന് പണ്ഡിതന്മാർ തന്നെ അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ശരിയായ തീരുമാനമെടുത്ത മതനേതാക്കളോട് സർക്കാർ നന്ദി അറിയിക്കുന്നു. സമൂഹത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് പ്രവർത്തിക്കാനുള്ള നേതൃനിരയാണ് മതസാമുദായിക സംഘടനകൾക്കുള്ളത്. ഇത് സന്തോഷകരമായ കാര്യമാണ്. സമൂഹഭാവി കണക്കിലെടുത്ത് എല്ലാ കൂടിച്ചേരുലുകളും കൂട്ടപ്രാർഥനകളും മാറ്റിവെക്കാൻ ഏകകണ്ഠമായി തീരുമാനമെടുത്ത മതസാമുദായിക നേതാക്കളെ അഭിനന്ദിക്കുന്നു. ഏറ്റവും വലിയ തീരുമാനമാണിത്. രോഗപീഡയിൽ വിഷമിക്കുന്നവരുടെ സൗഖ്യത്തിന് ഉതകുന്നതാകട്ടെ ഈ റമദാൻ കാലത്തെ പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി ആശംസിച്ചു.

പാവപ്പെട്ടവരെ സഹായിക്കാനുള്ള കിറ്റ് വിതരണം റമദാൻ മാസത്തിൽ പതിവാണ്. ഇത്തവണ ഈ കിറ്റ് അർഹരായവരുടെ വീടുകളിൽ എത്തിക്കുന്നത് വലിയ പുണ്യപ്രവർത്തിയാകും. മനുഷ്യരാശി അതിന്റെ ചരിത്രത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡ്. ജീവന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന ഇതിനെ നിയന്ത്രിക്കാൻ ചില സന്തോഷങ്ങൾ നാം ത്യജിക്കേണ്ടതുണ്ട്. ആ ത്യാഗം റമദാൻ സങ്കൽപ്പങ്ങളുടേത് കൂടിയാണ്. ത്യാഗത്തിന് ഇങ്ങനെയൊരു അർഥം കൂടിയുണ്ടെന്ന സന്ദേശം വിശ്വാസികൾക്കിടയിൽ പടർത്താൻ മതനേതാക്കളോട് അഭ്യർഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ ടി ജലീൽ, പ്രഫ. ആലിക്കുട്ടി മുസ്ല്യാർ, കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ, ടി പി അബ്ദുള്ളക്കോയ മദനി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എം ഐ അബ്ദുൾ അസീസ്, ഡോ.ഇ കെ അഹമ്മദ് കുട്ടി, ഇ കെ അഷ്റഫ്, കമറുള്ള ഹാജി, അഡ്വ, എം താജുദ്ദീൻ, ആരിഫ് ഹാജി തുടങ്ങിയവർ വീഡിയോ കോൺഫറൻസിൽ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here