ലോകമാകമാനം കൊറോണയിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്മോസിന്റെ സോയൂസ് എം എസ് 16 എന്ന കാപ്സ്യൂൾ സുരക്ഷിതമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയതായി അധികൃതർ വെബ്സൈറ്റിലൂടെ അറിയിച്ചു.
റോസ്കോസ്മോസ് ബഹിരാകാശ ഗവേഷകരായ ആൻടോലി ഇവാനിഷിൻ, ഇവാൻ വാഗ്നർ എന്നിവരും നാസയുടെ ക്രിസ് കാസിഡി എന്നാ ബഹിരാകാശ സഞ്ചാരിയും ആണ് ആറു മണിക്കൂർ കൊണ്ട് ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് വിക്ഷേപിക്കപ്പെട്ട സോയൂസ് എം എസ് 16 ലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിയത്. കോവിഡ്-19 വ്യാപനം മൂലം നിയന്ത്രിതമായ അന്തരീക്ഷത്തിലായിരുന്നു പ്രീ ലോഞ്ച്.
കൊറോണ വ്യാപന പ്രതിരോധം എന്നോളം മാധ്യമപ്രവർത്തകർക്ക് സഞ്ചാരികളെ യാത്രയ്ക്ക് മുമ്പ് കാണാൻ സാധിച്ചില്ല. പകരം മെയിലിലൂടെയാണ് പ്രസ് കോൺഫറൻസ് നടത്തിയത്. യാത്ര പുറപ്പെടും മുമ്പ് മൂന്നു സഞ്ചാരികളും കൊറോണ പ്രതിരോധത്തിനായി ക്വാറന്റൈനിൽ കഴിഞ്ഞിരുന്നെന്നും ആരോഗ്യനില പരിശോധിച്ചശേഷമാണ് പുറപ്പെട്ടതെന്നും അധികൃതർ അറിയിച്ചു.