കൊറോണ വൈറസ് റിലീഫ് പ്രവർത്തനങ്ങൾക്കായി 250 മില്യൻ ഡോളർ ആഗോളതലത്തിൽ ചെലവഴിക്കുമെന്ന് പ്രശസ്ത മൊബൈൽ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് അധികൃതർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. അമേരിക്കയിലുള്ള ടിക് ടോക് ഒഫീഷ്യലുകളും നിയമ ഉപദേശകരും ചേർന്ന് നടത്തിയ ഈ പ്രഖ്യാപന പ്രകാരം 250 മില്യൻ ഡോളർ, കൊറോണ പ്രതിരോധത്തിൽ മുന്നിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ലോക്കൽ കമ്മ്യൂണിറ്റികൾക്കും നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഗൂഗിൾ, ഫേസ്ബുക്ക്, നെറ്റ്ഫ്ലിക്സ്, മൈക്രോസോഫ്റ്റ്, ആമസോൺ, ട്വിറ്റർ മുതലായ കമ്പനികളും ആഗോള തലത്തിൽ കൊറോണ പ്രതിരോധത്തിനുള്ള സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 150 മില്ല്യൺ ഡോളർ ആരോഗ്യ പ്രവർത്തകർക്കും കൊറോണ പ്രതിരോധ സാമഗ്രികൾക്കും വേണ്ടിയും 40 മില്യൺ ഡോളർ ടിക്ടോക് കൂടുതലായി ഉപയോഗിക്കുന്ന കമ്മ്യൂണിറ്റികളിലും 10 മില്യൺ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ആയും 50 മില്യൺ, റിമോട്ട് ലേണിങ് സംവിധാനങ്ങളെ ത്വരിതപ്പെടുത്തുന്നതിനുള്ള ക്രിയേറ്റീവ് ലേണിങ് ഫണ്ട് ആയും വിവിധ രാജ്യങ്ങളിൽ നൽകുമെന്നാണ് ടിക് ടോക് അധികൃതർ അറിയിച്ചിരിക്കുന്നത്.
ലോകമാകമാകെ നേരിടുന്ന ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ ഒരു പങ്ക് ഞങ്ങൾ വഹിക്കേണ്ടതുണ്ടെന്നും ഈ പ്രതിസന്ധി കടന്ന്, എല്ലാവരും പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത് കാണാൻ ഞങ്ങളും ആഗ്രഹിക്കുന്നു എന്നും ടിക് ടോക് പ്രസിഡന്റ് അലക്സ് സു കൂട്ടിച്ചേർത്തു.