ബിസിസിഐയുടെ വിലക്ക് അവസാനിച്ച മുന്‍ ദേശീയ താരവും മലയാളിയുമായ എസ് ശ്രീശാന്ത് ക്രിക്കറ്റ് പിച്ചില്‍ തിരികെയെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന പ്രസിഡന്റ്‌സ് ടി-20 ടൂര്‍ണമെന്റാണ് താരത്തിന്റ്റെ തിരിച്ചുവരവിന് സാക്ഷിയവുക. ഡിസംബറില്‍ തീരുമാനിച്ചിരിക്കുന്ന ടൂര്‍ണമെൻറ്റിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. സര്‍ക്കാര്‍ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ മറ്റ് വിവരങ്ങള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിക്കും.
ഡ്രീം ഇലവന്‍്റെ പിന്തുണയുള്ള ടൂര്‍ണമെന്‍്റാണ് ഇത്. ശ്രീശാന്ത് ആയിരിക്കും പ്രസിഡന്റ്‌സ് ടി-20 ടൂര്‍ണമെന്റിലെ പ്രധാന ആകര്‍ഷണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ കെ വര്‍ഗീസ് പറഞ്ഞു. ആലപ്പുഴയിലെ ഹോട്ടലില്‍ കളിക്കാര്‍ക്ക് സൗകര്യമൊരുക്കും. ടൂര്‍ണമെന്റ് ശ്രദ്ധിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടെന്നും മത്സരങ്ങള്‍ ലീഗ് ഫോര്‍മാറ്റില്‍ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2013 ഐപിഎല്‍ വാതുവയ്പ്പില്‍ ശ്രീശാന്തിനെ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തിന് ബിസിസിഐ ആജീവനാനന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ശ്രീശാന്തിനെതിരെ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും ബിസിസിഐ വിലക്ക് പിന്‍വലിച്ചിരുന്നില്ല. ഇതിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ 2020ല്‍ വാദത്തിനിടെ ബിസിസിഐയോട് വിലക്ക് കാലാവധി പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് ബിസിസിഐ ഓമ്ബുഡ്‌സ്മാന്‍ ശ്രീശാന്തിന്റെ വിലക്ക് കാലാവധി ഏഴ് വര്‍ഷമായി വെട്ടിച്ചുരുക്കി. സെപ്തംബര്‍ 13നാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്.