സൗദി അറേബ്യയിൽ ഇന്ന് കോവിഡ് ബാധിച്ച് അഞ്ച് വിദേശികൾ കൂടി മരിച്ചു. കിഴക്കൻ പ്രവിശ്യയിലും മക്കയിലുമാണ് അഞ്ച് മരണങ്ങളും സംഭവിച്ചത്. 25നും 50നുമിടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 157ലെത്തി. പുതുതായി 1325 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 21402 ആയെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുതിയ രോഗികളിൽ 15 ശതമാനം സൗദി പൗരന്മാരും 85 ശതമാനം വിദേശികളുമാണ്. ചികിത്സയിലുള്ള 18,292 പേരിൽ 125 ആളുകൾ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 169 േപർ പുതുതായി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ മൊത്തം എണ്ണം 2953 ആയി. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി ആരംഭിച്ച ഫീൽഡ് സർവേ 14 ദിവസം പിന്നിട്ടു.