സൗദിയിൽ പുതുതായി 140 പേർക്ക് കൂടി കൊറോണ കോവിഡ്19 വൈറസ് ബാധിച്ചു. ഇതോടെ രാജ്യത്തെ കൊറോണ രോഗികളുടെ ആകെ എണ്ണം 2179 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 പേർ കൂടി കൊറോണ മൂലം മരിച്ചതോടെ സൗദിയിലെ ഇത് വരെയുള്ള കൊറോണ മരണം 29 ആയിട്ടുണ്ട്. മദീനയിൽ ഒരു സ്വദേശിയും വിദേശിയുമാണു മരിച്ചത്. മക്കയിലും മദീനയിലും ഓരോ വിദേശികളും മരിച്ചിട്ടുണ്ട്.
അതേ സമയം രോഗബാധിതരുടെ എണ്ണത്തിലുള്ള വർധനവിനിടയിലും രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലുള്ള വർധനവ് വലിയ ആശ്വാസമാണു നൽകുന്നത്.
പുതുതായി 69 പേർക്കു കൂടി രോഗം ഭേദമായതായാണു സൗദി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചത്. ഇത് ഇത് വരെ രോഗമുക്തി നേടിയവരുടെ എണ്ണം 420 ആയി ഉയർത്തിയിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധ രേഖപ്പെടുത്തിയ 140 പേരിൽ രണ്ട് പേർക്ക് വിദേശത്ത് നിന്ന് യാത്ര കഴിഞ്ഞെത്തിയവരും മറ്റുള്ളവർ നേരത്തെ വൈറസ് ബാധിച്ചവരുമായി ഇടപഴകിയവരുമായിരുന്നു.
റിയാദിൽ 66, ജിദ്ദയിൽ 21, ഹുഫൂഫിൽ 15, മക്കയിൽ 9, ഖതീഫിൽ 5, ത്വാഇഫിൽ 4, തബൂക്കിൽ 5, ഖോബാറിലും ദഹ്രാനിലും മദീനയിലും ദമാമിലും 2 വീതം, അബ്ഹ, ഖമീസ് മുഷൈത്ത്, ജിസാൻ, ബുറൈദ, ജുബൈൽ, മജ്മഅ, ദിർഇയ എന്നിവിടങ്ങളിൽ 1 വീതം എന്നിങ്ങനെയാണു പുതുതായി വൈറസ് ബാധയേറ്റതിൻ്റെ വിവരങ്ങൾ.
ആഗോള തലത്തിൽ ഇത് വരെ കോവിഡ്19 വൈറസ് ബാധിച്ചവരുടെ എണ്ണം 11,52,979 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 61,625 പേർ മരിച്ചപ്പോൾ 2,40,117 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.
പൊതു ജനങ്ങൾ കൂടിച്ചേരുന്നത് ഒഴിവാക്കണമെന്നും വീടുകളിൽ തന്നെ കഴിയണമെന്നും സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി കഴിഞ്ഞ ദിവസം പ്രത്യേകം ഓർമ്മപ്പെടുത്തിയിരുന്നു.
വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ഇന്ന് വൈകുന്നേരം മുതൽ ജിദ്ദ ഗവർണ്ണറേറ്റിൽ പെട്ട വിവിധ ഡിസ്റ്റ്രിക്കുക്കളിൽ അധികൃതർ മുഴുവൻ സമയ കർഫ്യൂവും ഐസൊലേഷനും ഏർപ്പെടുത്തിയിട്ടുണ്ട്.