ഇന്ന് സൗദിയിൽ അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1132 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 280 പേര്‍ക്ക് രോഗമുക്തിയും ലഭിച്ചു. ഇതോടെ ആകെ മരണസംഖ്യ 92 ആയി ഉയര്‍ന്നു. മക്കയില്‍മൂന്നും ജിദ്ദയിലും ജിസാനിലും ഓരോരുത്തരുമാണ് മരണപ്പെട്ടത്. ജിസാനില്‍ സൌദി പൌരനാണ് മരിച്ചത്. മക്കയില്‍ മൂന്നും ജിദ്ദയില്‍ ഒരു പ്രവാസിയും മരിച്ചു. 45നും 80നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍. എല്ലാവര്‍ക്കും നേരത്തെ ഗുരുതര ആരോഗ്യ പ്രയാസങ്ങളുണ്ടായിരുന്നു. 78 പേര്‍ ഇപ്പോഴും ഐസിയുവില്‍ കഴിയുന്നുണ്ട്.
മക്കയില്‍ മാത്രം ഇന്ന് 315 കേസുകള്‍ കൂടിയാണ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് കേസുകളുടെ എണ്ണം ഇതോടെ 8274 ആയി ഉയര്‍ന്നു. ഇന്ന് 280 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1329 ആയി ഉയര്‍ന്നു. ജിദ്ദയില്‍ 236 കേസുകളും, റിയാദില്‍ 225 കേസുകളും, മദീനയില്‍ 186 കേസുകളും ഇന്ന് പുതുതായി സ്ഥിരീകരിച്ചു. ഇന്ന് സ്ഥിരീകരിച്ച കേസുകളില്‍ അറുന്നൂറിലേറെ കേസുകള്‍ വീടുവീടാന്തരം കയറിയിറങ്ങിയുള്ള പരിശോധനയിലൂടെ കണ്ടെത്തിയതാണ്.
ഇന്നത്തെ മാത്രം കേസുകളുടെ രീതി ഇങ്ങിനെയാണ്. 740 കോവിഡ് ബാധിതരെ കണ്ടെത്തിയത് മക്ക, മദീന, റിയാദ്, ദമ്മാം തുടങ്ങി പ്രധാന പ്രവിശ്യകളിലെ ഫീല്‍ഡ് സര്‍വേയിലൂടെയാണ്. 191 കേസുകള്‍ നേരത്തെ ക്വാറന്റൈനിലുള്ളവര്‍ക്കാണ് സ്ഥിരീകരിച്ചത്. 201 പേര്‍ക്ക് കോവിഡ് ബാധിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് അസുഖം ബാധിച്ചത്. ആകെ അസുഖം സ്ഥിരീകരിച്ചവരില്‍ എണ്ണൂറിലേറെ പേരും പ്രവാസികളാണ്. 21 ശതമാനം മാത്രമാണ് സ്വദേശികള്‍.