കോവിഡ് പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തിവെച്ചിരുന്ന ഷാർജ ജുബൈൽ കേന്ദ്ര ബസ് സ്‌റ്റേഷനിൽ നിന്ന് ചൊവ്വാഴ്ച മുതൽ ബസുകൾ ഓടിത്തുടങ്ങി. ആകെ ശേഷിയുടെ 50 ശതമാനം യാത്രക്കാരെയാണ് ബസുകളിൽ പ്രവേശിപ്പിക്കുന്നത്. മാസ്ക് ധരിക്കുകയും സാനിറ്റൈസർ കരുതുകയും വേണമെന്ന നിബന്ധന പാലിച്ചവർക്കാണ് യാത്രക്ക് അനുമതി. ജുബൈൽ സ്റ്റേഷൻ തുറന്നതോടെ അത്യാവശ്യ യാത്ര എളുപ്പമായതായി യാത്രക്കാർ പറഞ്ഞു.
യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകളും നിർദേശങ്ങളും കൃത്യമായി പാലിച്ചാണ് ജുബൈൽ ടെർമിനൽ വീണ്ടും ചലിച്ചുതുടങ്ങിയതെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ) ഡെപ്യൂട്ടി ഡയറക്ടർ അഹമ്മദ് ഹസൻ അൽ ഖായിദ് അറിയിച്ചു. എല്ലാ യാത്രക്കാരും മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം സ്റ്റേഷെൻറ പ്രവേശന കവാടങ്ങളിൽ താപ പരിശോധന കവാടങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.