കുവൈത്തിനും സൗദി അറേബ്യക്കുമിടയിലെ അതിർത്തി ചെക്ക് പോയിന്‍റുകള്‍ തുറന്നു. കോവിഡ് പശ്ചാത്തലത്തിൽ മാസങ്ങളായി അടച്ചിട്ടിരുന്ന ബോർഡർ ചെക്ക് പോയിന്‍റുകള്‍ ചൊവ്വാഴ്ചയാണ് തുറന്നത്. കോവിഡ് മുക്ത സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്.
ആറു മാസത്തെ ഇടവേളക്ക് ശേഷമാണ് സാൽമി, നുവൈസീബ് അതിർത്തികൾ ഇന്ന് തുറന്നത്. ആരോഗ്യ സുരക്ഷാ മാനദണ്ഡം പാലിച്ചു കൊണ്ട് നിയന്ത്രണങ്ങളോടെയാണ് യാത്രകകരെ പ്രവേശിപ്പിക്കുന്നത്. കുവൈത്തിലേക്ക് വരുന്നവർ 96 മണിക്കൂർ കഴിയാത്ത പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമാണ് പ്രവേശനം അനുവദിക്കുക. 14 ദിവസം വീട്ടു നിരീക്ഷണത്തിൽ കഴിയണമെന്നും നിബന്ധനയുണ്ട്.
സൗദിയിലേക്ക് പോകുന്നവർക്കും നോ കോവിഡ് സർട്ടിഫിക്കറ്റ് നിബന്ധന ബാധകമാണ്. വരും ദിവസങ്ങളിൽ സ്വദേശികളും ജിസിസി പൗരന്മാരും ഉൾപ്പെടെ നിരവധി പേർ കര അതിർത്തി വഴി യാത്ര ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. കരമാർഗമുള്ള യാത്രക്കാരെ സ്വീകരിക്കുന്നതിനു ചെക്ക് പോയിറ്ന്റുകൾ പൂർണ സജ്ജമാണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. അതിനിടെ കുവൈത്തിലെ സൗദി എംബസ്സിയിലെ വിസ സെക്ഷൻ ബുധനാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് എംബസി അറിയിച്ചു.