ഷാർജയിൽ നിന്ന് മറ്റു എമിറേറ്റിലേക്കുള്ള ബസ് സർവിസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിച്ചതിനു ശേഷമാണ് ഷാർജ എമർജൻസി-ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻറ് ടീമും ഷാർജ റോഡ്സ് ആൻഡ് ഗതാഗത അതോറിറ്റിയും ഏകോപിപ്പിച്ച് ജൂബൈയിൽ ബസ് സ്റ്റേഷൻ വീണ്ടും തുറക്കുന്നത്. ചൊവ്വാഴ്ച മുതൽ ഇൻറർസിറ്റി ബസുകൾ സർവിസ് തുടങ്ങും. ഷാർജ പൊലീസിലെ സെൻട്രൽ ഓപറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. അഹമ്മദ് സഈദ് അൽ നൂറിന്റെ നേതൃത്വത്തിൽ എമർജൻസി -ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻറ് ടീമിന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റി ജുബൈൽ ബസ് സ്റ്റേഷൻ സന്ദർശിക്കുകയും ആരോഗ്യ നടപടിക്രമങ്ങൾ പരിശോധിക്കുകയും ചെയ്തതിനു ശേഷമാണ് അനുമതി നൽകിയത്.
50 ശതമാനം യാത്രക്കാരെ മാത്രമേ ബസിൽ അനുവദിക്കൂ. ജീവനക്കാർക്കും ഡ്രൈവർമാർക്കും യാത്രക്കാർക്കും താപനില പരിശോധന നടത്തും. ഷാർജയിൽ താമസിച്ച് മറ്റ് എമിറേറ്റുകളിൽ ജോലിചെയ്യുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസ വാർത്തയാണിത്. കോവിഡ് മുൻകരുതലിെൻറ ഭാഗമായി ഏപ്രിലിലാണ് ബസ് സർവിസുകൾ നിർത്തിവെച്ചത്. യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിക്കണം. കൈയിൽ സാനിറ്റൈസർ കരുതണം. സാമൂഹിക അകലം ഉറപ്പാക്കാൻ സീറ്റുകളിൽ സ്റ്റിക്കർ പതിക്കും. ഈ സീറ്റിൽ ഇരിക്കാൻ പാടില്ല. ഓരോ ട്രിപ്പിനുശേഷവും ബസുകൾ അണുമുക്തമാക്കുമെന്ന് ഡോ. അഹമ്മദ് സഈദ് അൽ നൂർ പറഞ്ഞു.