കഴിഞ്ഞ ആഴ്ചകളിൽ സുഡാനിലെ ശക്തമായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി അജ്മാൻ ഭരണാധികാരി. കുടുംബങ്ങളുടെ ദുരിതം പരിഹരിക്കുന്നതിന് അടിയന്തര മാനുഷിക സഹായം വിതരണം ചെയ്യാനും ആവശ്യമായ എല്ലാ വിഭവങ്ങളും ഉപകരണങ്ങളും നൽകാനും സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു. അജ്മാൻ ഇൻറർനാഷനൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ ബന്ധപ്പെട്ട അധികാരികൾ, പ്രാദേശിക ചാരിറ്റികൾ, യു.എ.ഇയിലെ പൗരന്മാർ, താമസക്കാർ എന്നിവരുമായി സഹകരിച്ചും ഏകോപിപ്പിച്ചുമാകും സഹായം നൽകുക.
ശൈഖ് ഹുമൈദിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സുഡാനിലെ ജനങ്ങളെ സഹായിക്കുന്നതിനായി അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പ് ചെയർമാൻ ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി അജ്മാൻ ഇൻറർനാഷനൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി ഓർഗനൈസേഷനുമായി സഹകരിച്ച് ആദ്യ ഘട്ടത്തിൽ 10 ദശലക്ഷം ദിര്‍ഹം ശേഖരിക്കാൻ ലക്ഷ്യമിട്ട് ക്യാമ്പയിൻ ആരംഭിച്ചിരുന്നു.