ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച യംഗ് ഇക്കണോമിസ്റ്റ് പ്രോഗ്രാം രാജ്യത്തെ യുവാക്കൾക്ക് സാമ്പത്തിക മേഖലയിൽ ഉന്നതിയിലെത്താനുള്ള കഴിവ് വർദ്ധിപ്പിക്കും. അറബ് ലോകത്തെ ആദ്യത്തെ ഇകണൊമിക് പ്രോഗ്രാം ആണിത്. അന്തർദ്ദേശീയ, ദേശീയ സാമ്പത്തിക ഓർഗനൈസേഷനുകളിൽ യുവാക്കൾക്ക് ആവശ്യമായ കഴിവുകളും അവരുടെ കരിയർ ആരംഭിക്കുന്നതിനുള്ള എക്സ്പോഷറും സജ്ജമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം എന്ന് ഷെയ്ഖ് ഹംദാൻ ട്വിറ്ററിൽ പ്രോഗ്രാം ലോഞ്ച് ചെയ്തു പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്താനും വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും യുവ സമൂഹം തയ്യാറാണെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.
ഫെഡറൽ യൂത്ത് അതോറിറ്റിയുടെ എമിറേറ്റ്സ് യൂത്ത് പ്രൊഫഷണൽ സ്കൂൾ വെബ്‌സൈറ്റ് പ്രകാരം 21-35 വയസ്സ് പ്രായമുള്ള സാമ്പത്തിക ബിരുദധാരികൾക്ക് ആഗസ്റ്റ് 22 വരെ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. മൂന്ന് മാസത്തെ പദ്ധതി ഒക്ടോബറിൽ ആരംഭിച്ച് 50 പേർക്ക് പരിശീലനം നൽകും. 60 ഓളം പരിശീലന സെഷനുകൾ, സാങ്കേതിക വർക്ക്‌ഷോപ്പുകൾ, ഫീൽഡ് സന്ദർശനങ്ങൾ, പ്രമുഖ സാമ്പത്തിക വിദഗ്ധരുമായുള്ള കൂടിക്കാഴ്ചകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രാദേശിക, അന്തർദ്ദേശീയ കോൺഫറൻസുകളിൽ പങ്കെടുക്കുന്നതിനും ഫീൽഡിലെ വിശാലമായ പുസ്‌തകങ്ങളിലേക്കും റിപ്പോർട്ടുകളിലേക്കും പ്രവേശിക്കുന്നതിനും ഇത് പങ്കാളികൾക്ക് അവസരമൊരുക്കുന്നു.