യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് എക്സ്പോ 2020യുടെ ഓപ്പറേഷൻസ് സെന്റർ സന്ദർശിച്ചു. എക്സ്പോ തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം. ഒക്ടോബർ ഒന്നു മുതൽ മാർച്ച് 31 വരെയാണ് എക്സ്പോ.
സന്ദർശനത്തിന് എത്തിയ ഷെയ്ഖ് മുഹമ്മദ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ പരിശോധിച്ചു. 95 രാജ്യങ്ങളിൽ നിന്നുള്ള 134 യൂണിറ്റുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സർക്കാർ സ്വകാര്യ സംഘം സംയുക്തമായാണ് പ്രവർത്തിക്കുന്നത്. സന്ദർശനത്തിന്റെ ചിത്രങ്ങൾ ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ പങ്കുവച്ചു.
എക്സ്പോ 2020 ഗംഭീരമായ പരിപാടിയായിരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പങ്കുവച്ചു. ചരിത്രത്തിൽ ആദ്യമായാകും ഇത്തരമൊരു വലിയ പദ്ധതി നടപ്പാക്കുന്നത്. നമ്മുടെ രാജ്യത്തെ ജനങ്ങൾ ഈ പരിപാടി നന്നായി നടത്താൻ കഴിവുള്ളവാണ്. നാളയുടെ ലോകത്തെ നിർമിക്കുന്നതിൽ വലിയൊരു സംഭാവന ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് പൊലീസിന്റെയും ദുബായ് ഹെൽത്ത് അതോറിറ്റിയുടെയും പ്രവർത്തനങ്ങളും അദ്ദേഹം പരിശോധിച്ചു. എക്സ്പോയുമായി ബന്ധപ്പെട്ട് ദുബായ് ആർടിഎയുടെ പദ്ധതിയെ കുറിച്ചും ഷെയ്ഖ് മുഹമ്മദ് അന്വേഷിച്ചു.