ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുപ്പിൽ സാമുദായിക സംവരണം അട്ടിമറിച്ചെന്ന പരാതി ശരിയാണെന്ന് സ്ഥാപിക്കുന്ന അന്വേഷണ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുൻ വൈസ് ചെയർമാൻ കെ പി സച്ചിദാനന്ദൻ ചെയർമാനായും ഡോ: വിനോദ് കെ.സിംഗ്, ഡോ: ബി. എൻ ഗംഗാധരൻ, പ്രൊഫസർ കെ ജെ പ്രസാദ് എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയാണ് കേന്ദ്ര മന്ത്രി ഡോക്ടർ ഹർഷവർദ്ധനു റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
എസ്.സി ,എസ് ടി, ഒബിസി വിഭാഗം സംവരണത്തിൽ ശ്രീചിത്രയും ദേശീയ നയം പിന്തുടരണം എന്ന് കമ്മിറ്റി നിർദേശിച്ചു. ലഭ്യമായ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം പരാജയപ്പെട്ടെന്നും ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടും സീനിയർ സ്റ്റാഫ് സെലക്ഷൻ കമ്മിറ്റിയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നും കേന്ദ്ര സർക്കാർ നൽകിയ നിർദ്ദേശങ്ങൾ സെലക്ഷൻ കമ്മിറ്റി പാലിച്ചില്ലെന്നും ഉള്ള പരാതികൾ ശരിയാണെന്നും കമ്മിറ്റി കണ്ടെത്തി. മുഴുവൻ പാഠ്യേതര തസ്തികകളിലേക്കും മത്സര പരീക്ഷയിലൂടെ തിരഞ്ഞെടുപ്പ് നടത്തണം എന്നും പരീക്ഷ നടത്തുന്നത് സർക്കാർ റിക്രൂട്ട്മെന്റ് ബോഡി ആകണമെന്നും കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.