യുഎഇയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ചില ടീമുകള്‍ക്ക് വന്‍ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. അതില്‍ ഇന്ത്യയും ഉള്‍പ്പെടുമെന്നതാണ് ഞെട്ടിക്കുന്ന വിവരം. യുഎഇയിലെ പിച്ചുകള്‍ സ്പിന്നിനെ അകമഴിഞ്ഞ് സഹായിക്കുന്നവയാണ് എന്നതാണ് ചില ടീമുകളെ വെട്ടിലാക്കിയിരിക്കുന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലാന്റ്, ഓസ്ട്രേലിയ ടീമുകള്‍ക്കാണ് പിച്ചിന്റെ ഈ സ്വഭാവം ഏറെ തിരിച്ചടിയാവുക.
ഇന്ത്യയ്ക്ക് മികച്ച സ്പിന്നര്‍മാര്‍ ഉണ്ടെങ്കിലും ആരും ഫോമിലല്ല എന്നതാണ് ആശങ്കയ്ക്ക് വഴിവയ്ക്കുന്നത്. ഇന്ത്യയുടെ ടി20 ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന യുസ്വേന്ദ്ര ചഹലും, കുല്‍ദീപ് യാദവും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച കാലം മറന്നു. സീനിയര്‍ താരമായ അശ്വിന്‍ ഉണ്ടെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിലവില്‍ താരത്തെ പരിഗണിക്കുന്നില്ല. വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹാര്‍ എന്നിവര്‍ പുറത്തുണ്ടെങ്കിലും ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ല.
ഓസീസ് നിരയില്‍ ആദം സാംപയും ആഗറുമാണ് ടി20 നിരയിലെ പ്രധാന സ്പിന്നര്‍മാര്‍. ആഗര്‍ ഈ വര്‍ഷം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും സാംപ ഫോമിലെത്താനാവാതെ വലയുകയാണ്. കരുത്തുറ്റ പേസര്‍മാരുണ്ടെങ്കിലും ന്യൂസിലാന്റിന് മികച്ച സ്പിന്നര്‍മാരുടെ അഭാവമുണ്ട്. ഇഷ് സോധിയും മിച്ചല്‍ സാന്റനറുമാണ് നിലവില്‍ കിവീസിന്റെ പ്രധാനപ്പെട്ട സ്പിന്നര്‍മാര്‍. എന്നാല്‍ ഇവര്‍ക്ക് അടുത്ത കാലത്തായി വേണ്ടത്ര മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാനായിട്ടില്ല.