ഇളവുകളോടെ തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ തുടരും. തിരുവനന്തപുരത്ത് ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരാനുള്ള മാര്‍ഗരേഖ കളക്ടര്‍ പുറത്തിറക്കി. കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മൂന്നിലൊന്ന് ജീവനക്കാരെ അനുവദിക്കും. സ്വകാര്യമേഖലയിലും സര്‍ക്കാര്‍ മേഖലയിലും ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യാവുന്നതാണ്. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും തുറക്കാന്‍ അനുമതി ഉണ്ടെങ്കിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. പാഴ്സല്‍ സര്‍വീസുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടാകുക.

കണ്ടയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഡോര്‍ ഡെലിവറി അനുവദിക്കും. 50 ശതമാനം യാത്രക്കാരുമായി ഓട്ടോ/ടാക്‌സി ഉള്‍പ്പടെയുള്ള പൊതുഗതാഗതം അനുവദിക്കും. ഹൈപ്പര്‍ മാര്‍ക്കറ്റ്, മാള്‍, സലൂണ്‍, ബ്യൂട്ടിപാര്‍ലര്‍, സ്പാ എന്നിവ ഒഴികെയുള്ള എല്ലാ കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ഏഴുവരെ തുറന്നുപ്രവര്‍ത്തിക്കാം. വൈകിട്ട് നാലുമുതല്‍ ആറുവരെയുള്ള സമയത്തെ വില്‍പ്പന മുതിര്‍ന്ന പൗരന്മാര്‍ക്കായി പരിമിതപ്പെടുത്തണം.

മാര്‍ക്കറ്റുകളില്‍ ഒരുതരത്തിലുള്ള കൂട്ടംകൂടലുകളും അനുവദിക്കില്ല. കണ്ടയിന്‍മെന്റ് സോണുകളിലൂടെയുള്ള യാത്ര അനുവദിക്കില്ല. എല്ലാത്തരം കാര്‍ഷിക, കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങളും കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ തുടരാം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിക്കുള്ളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല.

സിനിമാ ഹാള്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയം, ബാര്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. കൂട്ടം കൂടാന്‍ സാധ്യതയുള്ള ഒരുതരത്തിലുള്ള പ്രവര്‍ത്തനങ്ങളും പാടില്ല. മേല്‍പ്പറഞ്ഞ ഇളവുകളൊന്നും ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ബാധകമായിരിക്കില്ലെന്നും നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരുമെന്നും കളക്ടര്‍ അറിയിച്ചു.

ജില്ലയിലെ തീരദേശപ്രദേശങ്ങളിലെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഓഗസ്റ്റ് ആറാം തീയതി അര്‍ദ്ധരാത്രിവരെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ തുടരുമെന്നും ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇടവ മുതല്‍ പെരുമാതുറ, പെരുമാതുറ മുതല്‍ വിഴിഞ്ഞം, വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍ എന്നിങ്ങനെ ജില്ലയിലെ തീരദേശപ്രദേശത്തെ മൂന്നു സോണുകളായി തിരിച്ചാണ് ലോക്ക് ഡൗണ്‍ നടപ്പാക്കുക. ഐ.എ.എസ് ഉദ്യോഗസ്ഥരായ ശ്രീവിദ്യ, ദിവ്യ അയ്യര്‍ എന്നിവരാണ് ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍. പ്രദേശത്ത് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും ഓഗസ്റ്റ് ആറുവരെ തുടരുമെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here