യുഎഇ ബഹിരാകാശരംഗത്തിന് കരുത്തുപകരാൻ രണ്ട് സ്വദേശിയുവതികൾ. അഷ്വാഖ് സാലിഹും മറിയം അൽ നുഐമിയുമാണ് ലണ്ടനിൽ ഉന്നതപരിശീലനം പൂർത്തിയാക്കി എത്തിയിരിക്കുന്നത്. ബ്രിട്ടീഷ് മൾട്ടിനാഷണൽ ഡിഫൻസ് സെക്യൂരിറ്റി എയ്‌റോസ്പേസ് കമ്പനിയിൽനിന്ന് ആറുമാസത്തെ പരിശീലനമാണ് ഇവർക്ക് ലഭിച്ചത്.
ബഹിരാകാശരംഗവുമായി ബന്ധപ്പെട്ട് യു.എ.ഇ. നടപ്പാക്കുന്ന നൂതനശ്രമങ്ങളിൽ ഇവരും പങ്കാളികളാകും. അന്താരാഷ്ട്ര വനിതാ എൻജിനിയറിങ് ദിനത്തിലാണ് ഇവരുടെ മടങ്ങിവരവ് എന്നത് ചേർത്തുവായിക്കേണ്ടതാണെന്നും മുബദല അറിയിച്ചു. കമ്പനിയിലെ നിർമിതബുദ്ധി വിഭാഗത്തിലെ വിദഗ്‌ധർക്കൊപ്പമാണ് അഷ്വാഖും മറിയവും പരിശീലനം പൂർത്തീകരിച്ചത്.
മുതിർന്ന ബഹിരാകാശ എൻജിനിയർമാരുടെ കീഴിൽ പരിശീലനം നടത്താനായത് പുതിയ സംവിധാനങ്ങളെക്കുറിച്ചും സാങ്കേതിക വിദ്യകളെക്കുറിച്ചും മനസ്സിലാക്കാൻ സഹായകമായതായി ഇരുവരും അറിയിച്ചു. ആദ്യ അറബ് ചൊവ്വാദൗത്യത്തിന് ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ യു.എ.ഇ. യുവത്വം കൈവരിച്ചനേട്ടം പ്രശംസനീയമാണെന്ന് ബി.എ.ഇ. സിസ്റ്റംസ് യു.എ.ഇ. ഡയറക്ടർ ആന്റി ക്രിസ്പ് പറഞ്ഞു.