ദുബായ്: യുഎഇ യിൽ ഇന്ന് 254 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 57,988 ആയി. ഇന്ന് രാജ്യത്ത് കോവിഡ് മൂലം ഒരു മരണവും റിപ്പോർട്ട് ചെയ്തില്ല. അതേ സമയം 494 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 50,848 ആയി.
എല്ലാ വിമാനത്താവള സന്ദർശകർക്കും യുഎഇ നിർബന്ധിത പിസിആർ പരിശോധന പ്രഖ്യാപിച്ചു. എമിറാറ്റികൾ, താമസക്കാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെയുള്ള എല്ലാ ഇൻബൗണ്ട്, ട്രാൻസിറ്റ് യാത്രക്കാർക്കും രാജ്യങ്ങൾക്ക് അതീതമായി കോവിഡ് -19 ടെസ്റ്റ് നിർബന്ധമാണെന്നാണ് യുഎഇ പ്രഖ്യാപിച്ചത്. രാജ്യത്ത് വരുന്ന എല്ലാവർക്കുമായി മുൻകൂട്ടി പരിശോധന നടത്താനുള്ള തീരുമാനം ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ എത്തുമ്പോൾ യാത്രക്കാർ പാലിക്കേണ്ടതാണ്. നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റിയുടെയും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെയും സംയുക്ത പ്രസ്താവന പ്രകാരം രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും യുകെയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും അടക്കം പിസിആർ ടെസ്റ്റ് ആവശ്യമാണ്, അതത് വിമാനങ്ങളിൽ കയറുന്നതിന് മുമ്പ് പരിശോധന നടത്തുകയും വേണം.
അബുദാബിയിൽ പ്രവേശനാനുമതി ലഭിക്കാനുള്ള അതിവേഗ കോവിഡ് ടെസ്റ്റിനു പുതിയ കേന്ദ്രം ഒരുങ്ങുന്നു. നിലവിലുള്ള കേന്ദ്രത്തിലെ തിരക്ക് കുറയ്ക്കാനാണിത്. കുടുംബങ്ങൾക്കു മാത്രം പരിമിതപ്പെടുത്തിയ ഇപ്പോഴത്തെ കേന്ദ്രത്തിൽ മറ്റുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യണം. അകലം പാലിക്കുന്നതടക്കമുള്ള മുൻകരുതലുകൾ ഉറപ്പാക്കിയാണ് പരിശോധന. ലേസർ കോവിഡ് ടെസ്റ്റിന് തിരക്കേറുന്നതായി ഇതിന്റെ ചുമതലയുള്ള അബ്ദുല്ല അൽ റാഷിദി പറഞ്ഞു.
പുതിയ പരിശോധനാ കേന്ദ്രം ഉടൻ തുറക്കും. ഗൻദൂതിൽ കൂടുതൽ സൗകര്യങ്ങളോടെ മറ്റൊരു പരിശോധനാ കേന്ദ്രവും ഒരുക്കും. ഇതോടെ തിരക്കു കുറയുമെന്നാണ് പ്രതീക്ഷ. രക്തം ശേഖരിച്ച് നിമിഷങ്ങൾക്കകം പരിശോധന പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനം യുഎഇ വികസിപ്പിച്ചതാണ്. നിർമിതബുദ്ധി ഉപയോഗിച്ചാണു പ്രവർത്തനം. പ്രമേഹ പരിശോധനയ്ക്ക് രക്തമെടുക്കുന്ന അതേ രീതിയാണിത്. സന്ദർശകരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് 3 മിനിറ്റ് കൊണ്ട് ഫലം ലഭ്യമാക്കും. നിരക്ക് 50 ദിർഹം.