നവംബർ ഒന്നു മുതൽ ബ്രിട്ടീഷ്, യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ഇളവുകൾ അനുവദിച്ച് അമേരിക്ക. രണ്ടു ഡോസ് വാക്സീൻ എടുത്തവർക്ക് ടെസ്റ്റിംങ്ങും കോൺടാക്ട് ട്രേസിംങ് സംവിധാനവും നിലനിർത്തിക്കൊണ്ടാണ് അമേരിക്കൻ യാത്രയ്ക്ക് അനുമതി നൽകുന്നത്. ഒരു വർഷമായി തുടരുന്ന കനത്ത നിയന്ത്രണങ്ങൾക്ക് ഇതാദ്യമായാണ് അമേരിക്ക ഇളവ് അനുവദിക്കുന്നത്.
അമേരിക്കൻ തീരുമാനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സന്തോഷം അറിയിച്ചു. വ്യാപാര-വാണിജ്യ മേഖലയുടെ ഉണർവിനും ഇരുരാജ്യത്തും ഒറ്റപ്പെട്ടുപോയ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സംഗമത്തിനും പുതിയ തീരുമാനം സഹായിക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ജർമൻ ചാൻസിലർ ആഞ്ചല മെർക്കൽ ഉൾപ്പെടെയുള്ള വിവിധ യൂറോപ്യൻ നേതാക്കളും അമേരിക്കൻ തീരുമാനത്തെ അഭിനന്ദിച്ചു.