ആഗോളതലത്തിൽ വ്യാപിക്കുന്ന കോവിഡ്-19 സാഹചര്യവുമായി ബന്ധപ്പെട്ട് അംഗരാജ്യങ്ങളുടെ നിലപാടുകൾ ചർച്ചചെയ്യാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിൻറെ അധ്യക്ഷതയിൽ അംഗരാജ്യ പ്രതിനിധികൾ പങ്കെടുക്കുന്ന അടിയന്തര ഉച്ചകോടി വ്യാഴാഴ്ച.
വീഡിയോ കോൺഫറൻസ് വഴി ചേരുന്ന യോഗത്തിൽ അംഗരാജ്യങ്ങളുടെ പ്രതിനിധികളോടൊപ്പം ഐക്യരാഷ്ട്രസഭാ പ്രതിനിധികൾ, ലോകാരോഗ്യ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുക്കും. ആഗോളതലത്തിൽ കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ടും സാമ്പത്തിക മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതും അടക്കമുള്ള ചർച്ചകൾ ആയിരിക്കും അടിയന്തര ഉച്ചകോടിയിൽ പ്രധാനമായും ഉൾപ്പെടുന്നത്.
ജി-20 അംഗരാജ്യങ്ങളിലെ ധനമന്ത്രി മാരുടെയും സെൻട്രൽ ബാങ്ക് ഗവർണർ മാരുടെയും യോഗം വീഡിയോ കോൺഫ്രൻസ് വഴി സൗദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. യോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് അംഗരാജ്യ തലവന്മാരുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരാൻ തീരുമാനമായത്.
ജി 20 ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.