കഴിഞ്ഞ അഞ്ചു ദിവസം കൊണ്ട് മാത്രം രാജ്യത്ത് കാൽലക്ഷത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം നൽകി. രാത്രി 7 മുതൽ രാവിലെ ഏഴ് വരെയുള്ള കർഫ്യു അതിപ്രധാന നടപടിയാണെന്നും യാതൊരു വിധത്തിലുള്ള പിഴവുകളും പാടില്ലെന്നും ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിമാരോട് നിർദേശിച്ചു.
കഴിഞ്ഞ അഞ്ചു ദിവസം കൊണ്ട് മാത്രം രാജ്യത്ത് 26,419 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം പോസിറ്റീവ് കേസുകൾ 5000 കടന്നിരുന്നു. പൊതു ഗതാഗത മർഗങ്ങളായ വിമാനം ട്രെയിൻ തുടങ്ങിയവ ഭാഗികമായി പുനരാരംഭിക്കാൻ തീരുമാനിച്ചതിനാൽ രോഗവ്യാപനം വർധിച്ചേക്കും എന്നാണ് വിലയിരുത്തൽ. ആയതിനാൽ തന്നെ തികച്ചും ഒഴിവാക്കാനാവാത്ത യാത്രകൾ മാത്രമേ പാടുള്ളൂ എന്നു പൊതുജനങ്ങളെ ബോധവൽക്കരിക്കാനുള്ള നടപടികൾ ആലോചിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.