കോവിഡിനെതിരെ പ്രയോഗിക്കാവുന്ന ഫലപ്രദമായ ആൻറി വൈറൽ മരുന്നുമായി അമേരിക്കയിലെ ഗിലീഡ് സയൻസ് ശാസ്ത്രജ്ഞർ രംഗത്ത്. റെംഡെസിവർ എന്നറിയപ്പെടുന്ന മരുന്ന് വെച്ച് ബുധനാഴ്ച നടത്തിയ ക്ലിനിക്കൽ ട്രയൽ വിജയകരമായി എന്നും രോഗികളിലുള്ള ഈ മരുന്നിൻറെ ഉപയോഗം രോഗത്തെ എത്രയും പെട്ടെന്ന് ഉന്മൂലനം ചെയ്യുമെന്നും അമേരിക്കയിലെ രോഗ പ്രതിരോധ വകുപ്പ് ഒഫീഷ്യലുകൾ പ്രതികരിച്ചു. ഈ ആൻറിവൈറസ് ഡ്രഗ് പരീക്ഷിച്ച് 31 ഓളം പേർ അതിവേഗം സുഖം പ്രാപിച്ചതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആന്ഡ് ഇൻഫെക്ഷിയസ് ഡിസീസ് ഡയറക്ടർ ഡോക്ടർ അന്റോണി ഫോസി ബുധനാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ മീറ്റിംഗിൽ അറിയിച്ചു.
റെംഡെസിവർ മരുന്ന് കൂടുതൽ ലഭ്യമാകുന്നതിനെക്കുറിച്ച് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പ് ഗിലീഡുമായി ചർച്ച ചെയ്യുമെന്നും റഗുലേറ്ററി വകുപ്പിൽനിന്നും അനുമതി ലഭിച്ച ഉടനെതന്നെ അതിവേഗത്തിൽ ഈ മരുന്നിൻറെ ഉപയോഗം രാജ്യവ്യാപകമായി തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. “എത്രയും പെട്ടെന്ന് ഈ തീരുമാനവുമായി മുന്നോട്ടു പോകണം” എന്നാണ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇതേക്കുറിച്ച് പ്രതികരിച്ചത്. എല്ലാവരെയും എത്രയും പെട്ടെന്ന് സുഖപ്പെടുത്തണമെന്നും അതിനു വേണ്ടി ഏറ്റവും പെട്ടെന്ന് തന്നെ മരുന്ന് ഉപയോഗിക്കുന്നതിനായുള്ള അനുമതി ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.