കോവിഡ്-19 വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ സൗത്താഫ്രിക്കയിൽ യഥാർത്ഥ കൊറോണ ബാധിതരുടെ എണ്ണം അറിയണമെങ്കിൽ ലക്ഷക്കണക്കിന് ടെസ്റ്റ് കിറ്റുകൾ ഇനിയും ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി സ്വേലീ ഖൈസ് ബുധനാഴ്ച പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. സഹാറൻ ഉപ-ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ കൊറോണ രേഖപ്പെടുത്തിയിരിക്കുന്നത് സൗത്താഫ്രിക്കയിൽ ആണ്. കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും ദാരിദ്ര്യം കൊണ്ട് ബുദ്ധിമുട്ടുള്ളതുമായ ഇവിടുത്തെ ടൗൺഷിപ്പുകളിൽ കൊറോണാ പ്രതിരോധ നടപടികൾ കൈകൊള്ളുന്നതിന് ഒരുപാട് പരിമിതികൾ ഉണ്ടെന്നും വ്യാപനം ശക്തമായി പ്രതിരോധിക്കാനായി 21 ദിവസത്തേക്കുള്ള ലോക് ഡൗൺ വെള്ളിയാഴ്ച ആരംഭിച്ചെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
മതിയായ കിറ്റുകൾ ലഭ്യമല്ലാത്തതിനാൽ സൗത്താഫ്രിക്കയിൽ ഇപ്പോൾ കോവിഡ്-19 ബാധിതരെ കണ്ടെത്തുന്നത് പ്രധാനമായും ലക്ഷണങ്ങൾ മുഖേനയാണ്. ഇതുവരെ 47,000 ടെസ്റ്റുകൾ നടത്തി അതിൽ 1380 പോസിറ്റീവ് കേസുകളും അഞ്ച് മരണങ്ങളും ആണ് സംഭവിച്ചത്. നിലവിലെ അവസ്ഥയിൽ ദിവസം 36,000 ടെസ്റ്റുകൾ എങ്കിലും നടത്താനുള്ള സൗകര്യം ആവശ്യമാണെന്ന് സൗത്താഫ്രിക്കയിലെ നാഷണൽ ലബോറട്ടറി സർവീസ് അറിയിച്ചു. ഉടൻ തന്നെ ഗവൺമെൻറ് 67 മൊബൈൽ ടെസ്റ്റിങ് വാനുകൾ രാജ്യത്തുടനീളം സൗകര്യപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രിയായ സ്വേലി ഖൈസ് അറിയിച്ചു.