ബുധനാഴ്ചയോടു കൂടി അമേരിക്കയിൽ കോവിഡ് ബാധിച്ച മരണപ്പെട്ടവരുടെ എണ്ണം 14600 ആയി ഇതോടുകൂടി ലോകത്ത് കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിക്കുന്ന രണ്ടാമത്തെ രാജ്യമായി അമേരിക്ക മാറിയതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ ഏറ്റവും കൂടുതൽ ആൾക്കാർ മരണപ്പെട്ടത് ഇറ്റലിയിലാണ്. 15669 പേരാണ് ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം മരണപ്പെട്ടത്. മൂന്നാമതായി കൂടുതൽ മരണം രേഖപ്പെടുത്തിയ സ്പെയിനിൽ ആകെ മരണപ്പെട്ടത് 14555 പേരാണ്. വരുന്ന ആഴ്ചയിൽ അമേരിക്കയിൽ കൂടുതൽ ആൾക്കാർ മരണപ്പെടും എന്ന് യു.എസ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതു വരെയുള്ള മരണ നിരക്കിന്റെ 26 ശതമാനമെങ്കിലും വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന.
ഇറ്റലിയും സ്പെയിനും ഉൾപ്പെടുന്ന യൂറോപ്യൻ രാജ്യങ്ങൾ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചുവെങ്കിലും മരണനിരക്ക് ക്രമാതീതമായി വർദ്ധിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളുടെ ആക്കം കുറക്കുന്നു. മാർച്ച് 9 മുതൽ ഇറ്റലിയും മാർച്ച് 14 മുതൽ സ്പെയിനും മാർച്ച് 20 മുതൽ ന്യൂയോർക്കും അവശ്യ സർവീസുകൾ ഒഴികെയുള്ള ബാക്കി എല്ലാ കാര്യങ്ങളും പൂർണമായും റദ്ദാക്കി കൊണ്ടുള്ള ലോക് ഡൗണിലേക്ക് നീങ്ങിയിരുന്നു.