കോവിഡ് ബാധയേറ്റ് അമേരിക്കയിൽ മരണപ്പെട്ടവരുടെ എണ്ണം ഞായറാഴ്ചയോടുകൂടി 40,578 ആയി. ലോകത്ത് കൊറോണ മൂലം ഏറ്റവും കൂടുതൽ പേർ മരണപ്പെടുന്നതിൽ രണ്ടാം സ്ഥാനക്കാരായ ഇറ്റലിയുടെ ഇരട്ടിയിലേറെ മരണസംഖ്യ ആണ് ഇപ്പോൾ അമേരിക്കയിൽ കോവിഡ് ബാധയാൽ രേഖപ്പെടുത്തിയിട്ടുള്ളത്.
അമേരിക്കയിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു കേവലം 38 ദിവസങ്ങൾക്കുള്ളിലാണ് ഇത്രയധികം മരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 29ന് പതിനായിരം മരണം രേഖപ്പെടുത്തിയ അമേരിക്ക കേവലം അഞ്ചു ദിവസം കൊണ്ട് ഏപ്രിൽ ആറിന് 20,000 എന്ന നിരക്കിലേക്കും പിന്നീട് ദിവസങ്ങൾ കൊണ്ട് 30,000 ത്തിലേക്കും എത്തുകയായിരുന്നു. 30,000 ത്തിൽ നിന്നും മരണനിരക്ക് 40,000 എത്താൻ അമേരിക്ക എടുത്തത് വെറും നാലു ദിവസം മാത്രമാണ് എന്ന് ന്യൂയോർക്ക് സിറ്റി റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധ രേഖപ്പെടുത്തിയ രാജ്യമായ അമേരിക്കയിൽ നിലവിൽ ഏഴര ലക്ഷത്തിലധികം പേർ രോഗ ബാധിതരാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇവിടെ മുപ്പതിനായിരത്തിൽ അധികം പേർക്കാണ് ദിനംപ്രതി പോസീറ്റീവ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.