ലോകത്താകമാനം ഇന്ന് മഹാമാരിയായി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന നോവൽ കൊറോണ വൈറസ്, ചൈനയിലെ വൈറോളജി ലാബിൽ നിന്നും പുറത്തുവന്ന തന്നെ എന്ന് ഉറപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്.
വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നിന്നും നൽകിയ വിശദീകരണ യോഗത്തിൽ ആണ് അമേരിക്കൻ പ്രസിഡണ്ട് ഇങ്ങനെ ഒരു പ്രസ്താവന ഇറക്കിയത്. ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കാൻ മതിയായ തെളിവുകൾ ഉണ്ടോ എന്ന ചോദ്യത്തിന്, വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാണ് കൊറോണ വൈറസ് ലോകരാഷ്ട്രങ്ങളിൽ വ്യാപിച്ചത് എന്നും
അതിനെ ശക്തിപെടുത്തുവാൻ മതിയായ തെളിവുകൾ തൻറെ പക്കലുണ്ടെന്നും ഈ അവസരത്തിൽ അത് പുറത്തുവിടാൻ സാധ്യമല്ല എന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചൈനീസ് ഗവൺമെൻറും ഈ ആരോപണത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ചൈനക്കെതിരെ കോവിഡ് പശ്ചാത്തലത്തിൽ തുടർച്ചയായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ് ട്രംപ്. കോവിഡിനെ കുറിച്ച് പഠിക്കാനും കൂടുതൽ മനസ്സിലാക്കുന്നതിനും വേണ്ടി പ്രത്യേക കമ്മിറ്റിയെ തന്നെ അമേരിക്കൻ ഗവൺമെൻറ് നിയോഗിച്ചിരുന്നു. എന്നാൽ നവംബറിൽ വരാനിരിക്കുന്ന റീ-ഇലക്ഷനുമായനുബന്ധിച്ചുള്ള ട്രംപിന്റെ കാട്ടിക്കൂട്ടലുകൾ ആണിതൊക്കെയെന്നും വിമർശകർ പറയുന്നു.