ജറുസലം: കൊറോണ പ്രതിരോധത്തിലെ വീഴ്ചകൾക്ക് ഏറെ പഴികേട്ട ഇസ്രായേൽ ആരോഗ്യ മന്ത്രി യാക്കോവ് ലിറ്റ്സ്മാൻ രാജി പ്രഖ്യാപിച്ചു. രാജിക്കാര്യം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറിയിച്ചതായി ഇസ്രായേലി പത്രമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ, സർക്കാർ ഇതിൽ തീരുമാനമെടുത്തിട്ടില്ല.
വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ യാക്കോവ് ലിറ്റ്സ്മാൻ ഗുരുതരമായ അലംഭാവം കാണിച്ചുവെന്നാണ് ആരോപണം. 15,398 പേർക്ക് കോവിഡ് സ്ഥിരീകരിച്ച രാജ്യത്ത് ഇതിനകം 199 രോഗികളാണ് മരിച്ചത്. തുടക്കത്തിൽ സാമൂഹിക അകലം പാലിക്കുന്നതിൽനിന്ന് തീവ്ര ഓർത്തഡോക്സ് ജൂതസമൂഹത്തിന് ഇളവ് നൽകിയിരുന്നു. ഇവർക്കിടയിൽ രോഗബാധ വ്യാപകമാകാൻ ഈ തീരുമാനം ഇടയാക്കിയതായാണ് വിലയിരുത്തൽ. കൂടാതെ, പൊതു കുളിമുറികളും സിനഗോഗുകളും തുറന്നിടാൻ അനുവദിച്ചതും രോഗവ്യാപനത്തിന് കാരണമായി.